നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തിയിരിക്കെ പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപിനെ വീണ്ടും പിന്തുണച്ച് നടൻ മഹേഷ്. കേസിന്റെ തുടക്കം മുതൽ ചാനൽ ചർച്ചകളിൽ ദിലീപിന് വേണ്ടി നിരന്തരം വാദിക്കുന്നയാളാണ് മഹേഷ്. ഇതിന്റെ പേരിൽ വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട്. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് ദിലീപിനെ പിന്തുണയ്ക്കാനുള്ള കാരണത്തെക്കുറിച്ച് മഹേഷ് സംസാരിച്ചത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് മഹേഷ് വാദിക്കുന്നു.
ദിലീപിനെ എനിക്കധികം അറിയില്ല. ദിലീപിന്റെ സിനിമകളിൽ പോലും എന്നെ വിളിക്കാറില്ലല്ലോ. വേറൊന്നും കൊണ്ടല്ല, അദ്ദേഹത്തെ എനിക്കത്രയേ പരിചയമുള്ളൂ. ചക്കരമുത്തിൽ ഞാനും അദ്ദേഹവും തമ്മിൽ കോംബിനേഷൻ ഒന്നുമില്ല. താൻ ഈ കേസിൽ ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്നും മഹേഷ് പറയുന്നുണ്ട്. ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്.
സ്വയം കരിയറിൽ കേറി വന്ന വ്യക്തിയാണ്. അങ്ങനെയൊരാൾക്ക് ഇനി കാരാഗൃഹ ജീവിതമാണോ എന്ന് ആലോചിച്ചു. ഞാൻ നോക്കിയപ്പോൾ അദ്ദേഹം ബുദ്ധിയില്ലാത്ത മനുഷ്യനൊന്നുമല്ല. സിനിമ നിർമിക്കാൻ സാമ്പത്തികമുള്ളവരുണ്ടായിട്ടും എന്തുകൊണ്ട് ദിലീപ് ട്വന്റി ട്വന്റിയെടുത്തു. അവിടെ അവന്റെ ബിസിനസ് ബുദ്ധിയുണ്ട്. ദിലീപ് പല സിനിമകളും ത്യജിച്ചാണ് ആ സിനിമ ചെയ്തത്. പക്ഷെ അതിൽ പ്രധാന വേഷമുണ്ട്. ദിലീപ് തന്റെ സിനിമകളുടെ മാർക്കറ്റിംഗ് ബുദ്ധിപരമായി നടത്തി.
അങ്ങനെയൊക്കെ ചെയ്യുന്ന ആൾ അത്ര വിഡ്ഢിയൊന്നും അല്ലല്ലോ. അദ്ദേഹത്തിന്റെ അന്നത്തെ സാമ്പത്തികാവസ്ഥ വെച്ച് ഈയൊരു ക്രെെം ചെയ്യണമെങ്കിൽ ഇവിടെ നിന്നാരെയും വിളിക്കേണ്ട കാര്യമില്ല. എന്തിന് പൾസർ സുനി. അവൻ പ്രൊഡക്ഷൻ ഡ്രെെവറായി വണ്ടി ഓടിക്കുകയും അത്യാവശ്യം തരികിട പരിപാടികൾ കാണിക്കുകയും ചെയ്യുന്ന ആളാണ്. 2011-12 കാലഘട്ടത്തിൽ ഇതേ പോലൊരു നടിയെ ഇത് പോലെ കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത ക്രെെം റെക്കോഡുള്ള ആളാണ്.
അങ്ങനെയൊരാളെ വീണ്ടും അതേ ക്രെെം ചെയ്യാൻ പ്രേരിപ്പിക്കാൻ മാത്രം വിഡ്ഢിയല്ല ദിലീപ്. കാരണം പൊലീസ് എങ്ങനെയാണ് ക്രെെം കണ്ട് പിടിക്കുന്നത്. ഹിസ്റ്ററി നോക്കിയാണ്. ഇതേ പോലൊരു ക്രെെം മുമ്പ് ആര് ചെയ്തെന്ന് നോക്കും. അത് വെച്ചാണ് അവർ പെട്ടെന്ന് പ്രതിയിലേക്ക് എത്തും. അങ്ങനെയുള്ള പൾസർ സുനിയെ ദിലീപ് ഈ കുറ്റകൃത്യം ചെയ്യാൻ ഏൽപ്പിക്കില്ലെന്നും മഹേഷ് വാദിക്കുന്നു.
പൾസർ സുനി നേരിട്ട് കണ്ടാൽ ബോധം കെട്ട് വീഴുന്ന രണ്ട് കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് പറയുന്നു. പൾസർ സുനി 20 രൂപയ്ക്ക് ചെയ്തേക്കാം. കാരണം സുനിയുടെ സാമ്പത്തിക സ്ഥിതി അതാണ്. പൾസർ സുനിയെ റിമാൻഡ് ചെയ്ത് രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷമാണ് പെട്ടെന്ന് ദിലീപിന്റെ പേര് പറയാൻ ഓർമ വരുന്നു. ഒരു പൊലീസുകാരൻ തന്നെ ഫോൺ കൊടുക്കുന്നു, ആ ഫോണിൽ നാദിർഷയെ വിളിക്കുന്നു, ദിലീപിന്റെ പേര് പറയുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതിന് പിന്നിലെല്ലാം കോക്കസ് ഉണ്ടെന്നും മഹേഷ് വാദിക്കുന്നു.
Actress attack case Actor Mahesh once again supports actor Dileep