മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ വിയോഗം വിശ്വസിക്കാനാകാതെ സോഷ്യല്‍ മീഡിയയും സുഹൃത്തുക്കളും. തിങ്കളാഴ്ച രാത്രി വരെ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു റിഫ. തിങ്കളാഴ്ച റിഫ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ ഏറെ സന്തോഷവതിയായി കാണപ്പെട്ടിരുന്നു.
അതിനാല്‍ തന്നെ അപ്രതീക്ഷിതമായി മാരണവാര്‍ത്ത തേടിയെത്തിയതിന്റെ നടുക്കത്തിലാണ് റിഫയുടെ ഫോളോവേഴ്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ ഭര്‍ത്താവ് മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി റിഫ അവസാനം പോസ്റ്റ് ചെയ്തത്.
റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്ളോഗിങ് ചെയ്തിരുന്നത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ. വ്ളോഗിംങ് കൂടാതെ റിഫയും ഭർത്താവും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സും യൂട്യൂബില്‍ മുപ്പതിനായിരത്തിലധികം ഫോളോവേഴ്സും റിഫയ്ക്കുണ്ട്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ കഴിഞ്ഞ മാസമാണ് ദുബൈയില്‍ എത്തിയത്.
ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Content Highlight: Social media can not believe the demise of the Malayalee vlogger


































