(moviemax.in) ഇന്ത്യൻ സിനിമയുടെ അഭിനയ വിസ്മയത്തിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. രേവതിയിൽ വിരിഞ്ഞ സൂര്യ പുത്രന് ഒരായിരം പിറന്നാൾ ആശംസകൾ. ഓരോ ചിത്രം ഇറങ്ങിയപ്പോഴും ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലുമുള്ള ലാൽ മാജിക്കിനായി പ്രേക്ഷകർ കാത്തിരുന്നു.
മലയാളികളോട് കടലിനെക്കുറിച്ചെഴുതാന്‍ പറഞ്ഞാല്‍ എന്ത് എഴുതും. പുറമേ നിന്ന് നോക്കിയാല്‍ എല്ലാം ശാന്തം. ആഴങ്ങളിലേക്ക് ചെന്നാലോ വര്‍ണ്ണിക്കാനാവാത്ത അത്ര വിസ്മയങ്ങള്‍. ഇതുപോലെയൊരു അഭിനയ വിസ്മയത്തിന്റെ കടലാണ് മലയാളികളെ സംമ്പന്ധിച്ച് മോഹന്‍ലാല്‍.
മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി വന്ന് രാജാവായി മാറിയ നമ്മുടെ സ്വന്തം ലാലേട്ടൻ . ഇനിയും ഒടുങ്ങാത്ത ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച്, ഒരു കള്ള ചിരിയോടെ വരുന്ന മോഹന്‍ലാല്‍ എന്ന ലാലേട്ടന് മലയാളിയ്ക്ക് സ്വന്തം ജീവിതത്തിന്റെ ഭാഗം കൂടിയാണ്.
തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. മഞ്ഞിൽവിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം,വാനപ്രസ്ഥം നടനവൈഭവത്തിൻറെ എത്രയെത്ര മുഹൂർത്തങ്ങൾ.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാംഗോപാൽ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങൾ.
ദേശീയ പുരസ്‌കാരങ്ങൾ,സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ. സിനിമയിൽ തലമുറകൾ മാറിമാറി വരുമ്പോഴും ലാൽ തൻറെ യാത്ര തുടരുകയാണ്. മലയാളികളുടെ ആഘോഷമായി മോഹൻലാൽ ഇന്നും യാത്ര തുടരുകയാണ്.
actor mohanlal 65th birthday today