(moviemax.in ) സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനംചെയ്ത ചിത്രമാണ് റെട്രോ. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിൽ നടി അഞ്ജലി നായരുടെ മകളായ ആവ്നിയും വേഷമിട്ടിരുന്നു. ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ആവ്നിക്ക് കണ്ണുകൾ, പുരികങ്ങൾ, ചെവികൾ, കൈകൾ എന്നിവിടങ്ങളിൽ പൊള്ളലേറ്റിരുന്നു. എങ്കിലും ആ രംഗം ആവ്നി പൂർത്തിയാക്കിയിരുന്നു. പിന്നീട് തിരുവനന്തപുരത്ത് ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിൽവെച്ച് സൂര്യ ആവ്നിയെ വേദിയിലേക്ക് ക്ഷണിച്ച് സംസാരിച്ചിരുന്നു. ഇതേക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി നായർ.
കഠിനമായ വേദന സഹിച്ചിട്ടും അഭിനയത്തോടുള്ള അവളുടെ അഭിനിവേശവും അർപ്പണബോധവും കണ്ട് കുടുംബം ഞെട്ടിയെന്ന് അഞ്ജലി പറഞ്ഞു. നടന്മാരായ മമ്മൂട്ടിയും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് ഡോക്ടറെ നിർദേശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
''ഹലോ സുഹൃത്തുക്കളെ, തിരുവനന്തപുരത്ത് നടന്ന റെട്രോ ലോഞ്ചിൽ നടൻ സൂര്യ സർ ആവ്നിയെ വേദിയിലേക്ക് ക്ഷണിക്കുകയും, അവളുടെ കൈകളിൽ പിടിച്ച്, റെട്രോ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചുണ്ടായ അവളുടെ തീപ്പൊള്ളൽ അപകടത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്ത വീഡിയോ നിങ്ങളിൽ ചിലർ കണ്ടിട്ടുണ്ടാകാം. ആവ്നിയെ അനുഗ്രഹിച്ചതിനും പിന്തുണയ്ക്കും കരുതലിനും സ്നേഹത്തിനും സൂര്യ സർ, നന്ദി.
കഠിനമായ വേദന സഹിച്ചിട്ടും അഭിനയത്തോടുള്ള അവളുടെ അഭിനിവേശവും അർപ്പണബോധവും കണ്ട് ഞങ്ങളുടെ കുടുംബം ഞെട്ടിപ്പോയി. അവളുടെ കണ്ണുകൾ, പുരികങ്ങൾ, മുടി, ചെവികൾ, കൈകൾ എന്നിവയ്ക്ക് പൊള്ളലേറ്റു. സംവിധായകനും സംഘവും ആവ്നിയോട് വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചപ്പോഴും, അവൾ ഒരു ഇടവേളയെടുത്ത്, ധൈര്യപൂർവ്വം ഒരു മണിക്കൂർ വിശ്രമം മാത്രം ചോദിച്ച് സ്വന്തം രംഗങ്ങൾ പൂർത്തിയാക്കാൻ തിരിച്ചെത്തി. ആവ്നിയുടെ അമ്മയെന്ന നിലയിൽ, ഇങ്ങനെയൊരു മകളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്.
ഒരു അഭിനേത്രി എന്ന നിലയിൽ, അവളുടെ ശക്തിയെയും പ്രതിരോധശേഷിയെയും ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കണ്ണാ.... അതിലുപരി, നമ്മുടെ ഇതിഹാസ താരം മമ്മൂക്കയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഇതിന്റെ ചികിത്സയ്ക്കായി ഞങ്ങൾക്ക് ഒരു ഡോക്ടറെ നിർദ്ദേശിച്ചു, വളരെയധികം നന്ദി, അത് ഞങ്ങൾക്ക് ഒരുപാട് വിലപ്പെട്ടതാണ്." അഞ്ജലി നായർ പറഞ്ഞു.
child actress avni dedication burns anjalinair retro shoot