(moviemax.in) തന്റെ കരൾ പകുത്ത് നല്കാൻ കൊതിച്ചിട്ടും അതിന് വിധിയില്ലാതെ അച്ഛൻ യാത്രയായല്ലോ എന്ന സങ്കടത്തിൽ ആ മകൾ. പുതിയ ജീവിതത്തിലേക്കുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി മകളുടെ കരൾ സ്വീകരിക്കാൻ കാത്തു നിൽക്കാതെയാണ് വിഷ്ണുപ്രസാദ് മരണത്തിലേക്ക് യാത്രയാകുന്നത്.
തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലായിരുന്നു വിഷ്ണുവിന്റെ ഭാര്യ കവിതയും മക്കളായ അഭിരാമിയും അനന്യകയും. കരൾരോഗം മൂർച്ഛിച്ച് ആരോഗ്യാവസ്ഥ തീർത്തും മോശമായതിനാൽ കരൾ മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
മോഡലും നടിയുമായ അഭിരാമിയുടെ കരൾ പരിശോധന പൂർത്തിയാക്കി അച്ഛന്റെ കരളുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. “ശസ്ത്രക്രിയ നന്നായി കഴിയുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു വിഷ്ണു. കരൾ മാറ്റിവെച്ച ശേഷം ആറുമാസത്തോളം ആശുപത്രിയുടെ അടുത്ത് തന്നെ താമസിക്കാനുള്ള വീട് വരെ കണ്ടെത്തിയതാണ്. രോഗമെല്ലാം ഭേദമായശേഷം സീരിയലിലേക്കും സിനിമയിലേക്കും ശക്തമായി തിരിച്ചുവരണമെന്നായിരുന്നു വിഷ്ണുവിന്റെ ആഗ്രഹം. പക്ഷേ ഒന്നിനും സാധിക്കാതെ...” സങ്കടത്താൽ കവിതയുടെ വാക്കുകൾ മുറിഞ്ഞു.
സ്‌കൂൾപഠനകാലത്തുതന്നെ നാടകവും മറ്റുമായി അഭിനയരംഗത്തേക്കായിരുന്നു വിഷ്ണുവിന്റെ യാത്ര. ആലുവ വിദ്യാധിരാജ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവങ്ങളിൽ വിഷ്ണു എന്ന നടൻ സജീവ സാന്നിധ്യമായിരുന്നു. പഠനശേഷവും അഭിനയ മോഹത്തിൽ തന്നെയായിരുന്നു വിഷ്ണു യാത്ര തുടർന്നത്.
സിനിമയ്ക്കൊപ്പം സംവിധാനവും ഏറെയിഷ്ടപ്പെട്ടിരുന്ന വിഷ്ണു രോഗം മാറി തിരിച്ചുവരുമ്പോൾ ആ മേഖലയിലും തിളങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു. തമിഴിൽ ടി.വി. സീരിയൽ സംവിധാനം ചെയ്തിട്ടുള്ള വിഷ്ണു മലയാളത്തിൽ ചില പ്രോജക്ടുകളുടെ ചർച്ചകൾ തുടങ്ങുമ്പോഴാണ് അസുഖബാധിതനാകുന്നത്. അപ്പോഴും മനസ്സിലുണ്ടായിരുന്ന തീവ്രമോഹം വിട്ടുകളയാതിരുന്ന വിഷ്ണു ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയായിരുന്നു, കരൾരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്കും സംവിധാനത്തിലേക്കും ഒരു മടങ്ങിവരാൻ.
'അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ പോകുന്നു... വിഷ്ണു വിട....'; നടി സീമ ജി. നായർ
(moviemax.in)അന്തരിച്ച നടൻ വിഷ്ണുപ്രസാദിനെ അനുസ്മരിച്ച് നടി സീമ ജി. നായർ. സ്വകാര്യ ചാനലിൽ തന്റെ സഹാദരനായി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധമായിരുന്നു വിഷ്ണുപ്രസാദുമായുണ്ടായിരുന്നതെന്ന് അവർ പറഞ്ഞു. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പോയി സുഖവിവരം അന്വേഷിച്ചിരുന്നു എന്നും സീമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
"അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വെച്ചായിരുന്നു. എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി. കഴിഞ്ഞ ആഴ്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി കണ്ടു. ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു. ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരിയായിരുന്നു. പിന്നീട് വൈഫ് കവിത വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്ന്. കൂടെ ആശ്വാസം ആയിത്തന്നെ നിൽക്കാനാണ് പോയതും.
കരൾ പകുത്തു നല്കാൻ തയ്യാറായ മകളെയും കണ്ടു. വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്രപെട്ടെന്ന് വിടപറയും എന്ന് കരുതിയില്ല. ജീവിക്കണമെന്ന ആഗ്രഹം അവനും ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ (ഭാര്യ)യെ വിളിച്ചു സത്യം ആണോന്നറിയാൻ. അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി. പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി. മറ്റന്നാൾ ആയിരിക്കും അടക്കം. എനിക്കാണെങ്കിൽ ഇന്നും നാളെയും വർക്കും. അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ പോകുന്നു. വിഷ്ണു വിട.." സീമ ജി. നായർ എഴുതി.
കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം ചികിത്സയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
Vishnuprasad passed away liver disease