( moviemax.in) മലയാളികളുടെ പ്രിയ നടനാണ് മനോജ് കെ. ജയൻ. ഇന്നും മികച്ച ചില വേഷങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റെ സാന്നിധ്യം അറിയിക്കാറുണ്ട് അദ്ദേഹം. നടൻ ദുൽഖറിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മനോജ് കെ. ജയൻ.
തന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ഒരു കഥയാണ് അദ്ദേഹം പങ്കുവെച്ചത്. ജന്മദിനങ്ങൾ താൻ ആഘോഷിക്കാറേ ഇല്ലെന്നും ഒരു തവണ മല്ലുസിങ്ങിൻ്റെ ഷൂട്ടിനിടെ തന്നെ ഞെട്ടിച്ച ഒരു പിറന്നാളാഘോഷം ഉണ്ടായിരുന്നെന്നും അതിന് ശേഷം ദുൽഖറാണ് തന്നെ ഞെട്ടിച്ചതെന്നും മനോജ് കെ. ജയൻ പറയുന്നു.
'സല്യൂട്ട് സിനിമയുടെ ഷൂട്ട് കൊല്ലത്ത് നടക്കുകയാണ്. അവിടെ എന്തോ പലരുടേയും ബർത്ത് ഡേ കാര്യങ്ങളൊക്കെ ചോദിച്ച് വന്നപ്പോൾ ദുൽഖർ എന്നോട് ചേട്ടൻ്റെ ബർത്ത് ഡേ എന്നാണ് എന്ന് ചോദിച്ചു. മാർച്ച് 13 നാണ് ചോദിക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞാൽ എൻ്റെ ബർത്ത് ഡേയാണ്. ഇതറിഞ്ഞാൽ ഇപ്പോൾ സെറ്റിൽ എല്ലാവരും കൂടി കേക്ക് മുറിക്കുമെന്ന് എനിക്ക് മനസിലായി. ദുൽഖർ അറിഞ്ഞാൽ പിന്നെ പറയണ്ടേ.
എന്റെ ബർത്ത് ഡേ എന്ന് പറഞ്ഞ് ഞാൻ ഇങ്ങനെ ചിന്തിക്കുകയാണ്. ചേട്ടൻ ബർത്ത് ഡേ എന്നാണെന്ന് ആലോചിക്കുകയാണോ എന്ന് ചോദിച്ചു. ഏപ്രിൽ 17 നാണെന്ന് ഞാൻ പറഞ്ഞു. നീട്ടിയങ്ങ് പറഞ്ഞതാണ്. ഈ ഷെഡ്യൂൾ തീർന്ന ശേഷമുള്ള ഡേറ്റ് പറഞ്ഞതാണ്. അയ്യോ ചേട്ടാ ഏപ്രിൽ 17 ന് മുൻപ് നമ്മുടെ ഷെഡ്യൂൾ തീരില്ലേ എന്ന് ചോദിച്ചു. അങ്ങനെ മാർച്ച് 15 ന് എനിക്ക് വർക്കില്ല. ഞാൻ നേരെ വീട്ടിൽ വന്ന് സയലന്റ്റ് ആയി ഇരുന്നു. ബർത്ത് ഡേയും ഇല്ല ഒന്നും ഇല്ല. ആരും അറിഞ്ഞില്ല സന്തോഷം എന്ന് കരുതി ഇരിക്കുമ്പോൾ ആരോ പറഞ്ഞ് ദുൽഖർ അറിഞ്ഞു.
ചേട്ടാ ഭയങ്കര ചതിയായിപ്പോയി എന്ന് അവൻ വിഷമം പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ പുള്ളി ഇൻസ്റ്റയിൽ എന്നെ കുറിച്ച് ഒരു പോസ്റ്റിട്ടു. അത് കണ്ട് എന്റെ കണ്ണ് നിറഞ്ഞു. അത്ര നല്ല വരികളായിരുന്നു. ഏറ്റവും അടുത്ത് നിൽക്കുന്ന ആൾക്കാർ പോലും അങ്ങനെ എഴുതില്ല. അത്രയും ലവിങ് ആയിട്ടുള്ള വരികളായിരുന്നു. ഇത് കണ്ട് ഞാൻ മമ്മൂക്കയെ വിളിച്ചു.
നിങ്ങളെ കൂടെ ഇത്രയും പടം ചെയ്‌തിട്ട് നിങ്ങൾ ഇതുവരെ ഒരു നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ, ദേ ആ ദുൽഖർ എഴുതിവെച്ചിരിക്കുന്നത് വായിക്ക് എന്ന് പറഞ്ഞു. ആ.. അവനൊക്കെ എന്തും പറയാല്ലോ എന്നായിരുന്നു മറുപടി. പുള്ളി എല്ലാത്തിനേയും അങ്ങനെയല്ലേ എടുക്കൂ.. ദുൽഖർ എഴുതിയത് വായിച്ചു നോക്ക് എന്ന് പറഞ്ഞപ്പോൾ ആ ഞാൻ കണ്ട് കണ്ട് എന്ന് പറഞ്ഞു, ' മനോജ് കെ. ജയൻ പറയുന്നു.
manojkjayan about dulquersalmaan mammootty