ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് അനുമോൾ. അകാലത്തിൽ വിട പറഞ്ഞ അച്ഛനെ ഓർത്തുകൊണ്ട് അനുമോൾ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"നാട്ടിലെല്ലാവരുടേയും പറച്ചില് എനിക്ക് അച്ഛന്റെ ഛായയും, അനിയത്തിക്ക് അമ്മയുടെ ഛായയുമാണെന്ന്. അച്ഛന്റെ ഛായയാണെന്ന് ആര് പറഞ്ഞാലും എനിക്കിഷ്ടാ. ഞാനച്ഛൻ കുട്ട്യന്നെയാ. അച്ഛൻ ഭൂമീന്ന് പോയിട്ട് മൂപ്പത് വർഷമാവുണൂച്ചാലും എന്നാലിന്നും അച്ഛനെന്റടുത്ത് തന്നെയുണ്ട്.
എന്താപത്തു വന്നാലും, സങ്കടം വന്നാലും " അനുമോളെ, അച്ഛ കൂടെ ഉള്ളപ്പോ ആർക്കാ മനോഹരന്റെ മോളെ കരയിപ്പിക്കാൻ ധൈര്യം അച്ഛ ഇല്ലേ ഇവിടെ " എന്ന് പറയണത് പോലെ തോന്നും. ആ തോന്നലെനിക്ക് തരണ ശക്തിയാണ് ഇക്കണ്ട കാലം വരെ എന്നെ ജീവിപ്പിച്ചത്. ഇനിയും ആ ധൈര്യത്തിൽ തന്നെ ജീവിക്കും," അനുമോൾ കുറിച്ചു.
കലാമൂല്യമുള്ള നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അഭിനയിക്കാൻ സാധിച്ച കലാകാരിയാണ് അനുമോൾ. പാലക്കാട് സ്വദേശിയായ അനുമോൾ എഞ്ചിനീയർ ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാർ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോൾ അരങ്ങേറ്റം കുറിച്ചത്.
പി ബാലചന്ദ്രന്റെ 'ഇവൻ മേഘരൂപൻ' എന്ന തിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, അമീബ, ഞാൻ, ഗോഡ് ഫോർ സെയിൽ, ജമ്നാപ്യാരി, നിലാവറിയാതെ, പദ്മിനി, ഉടലാഴം എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
യാത്രകൾ ഇഷ്ടപ്പെടുന്ന അനുമോൾ, അനുയാത്ര എന്ന പേരിൽ ഒരു ട്രാവൽ യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
since father passedaway still Actress shares memories father anumol