(moviemax.in) ഷൈൻ ടോം ചാക്കോ വിവാദത്തില്‍ ഫെഫ്‍കെയ്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം ചേമ്പര്‍. ഷൈൻ ടോം ചാക്കോയെ വിളിച്ചു വരുത്താൻ ഫെഫ്‍ക ആരാണെന്ന് ചേമ്പർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ചോദിച്ചു. ഫെഫ്‍ക എട്ടുകാലി മമ്മൂഞ്ഞാവുകയാണ്. തെളിവെടുപ്പിനിടെ ഫെഫ്‍കെ നടത്തിയ ഇടപെടൽ ദുരൂഹമാണ്. ഞങ്ങൾ ആണ് എല്ലാം എന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് ഫെഫ്‍ക നടത്തുന്നത്. അത് അനുവദിക്കില്ലെന്നും സജി നന്ത്യാട്ട്.
ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസും രംഗത്ത് എത്തിയിട്ടുണ്ട്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു.
ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയിൽ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപർണ പ്രതികരിച്ചു. സംഭവത്തിൽ ഷൂട്ടിനിടയിൽ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.
തന്റെ പരാതിയിൽ ഇന്റേണൽ കംപ്ലയ്ന്റ്‍സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും ഓസ്‌ട്രേലിയയിൽ കഴിയുന്ന അപർണ പ്രതികരിച്ചു. വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. താനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈൻ തുപ്പിയത്.
അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നെന്നും അവർ വ്യക്തമാക്കി.
അതിനിടെ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. ഇന്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പു നൽകി. ബോധപൂർവം തെറ്റ് ചെയ്‍തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.
ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. പൊലീസിൽ പരാതി നൽകാൻ ഇല്ല എന്ന നിലപാട് ഇന്റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു. ഇതോടെ, ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ആലോചന. തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് ഫിലിം ചേംബറും അമ്മയും.
#filmchamber #secretary #against #fefka