---
title: "'മൂന്ന് ദിവസം മുമ്പ് ഞങ്ങളും ഇവിടെ....ഓർക്കുമ്പോൾ ഒരു ഉൾക്കിടിലം'; പെഹൽഗാംമിലേത്  സമാനതകളില്ലാത്ത ക്രൂരത -ജി.വേണുഗോപാൽ"
english_title: "#pahalgamattack #singer #gvenugopal #jammuandkashmir #tripexperience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/285260/pahalgamattack-singer-gvenugopal-jammuandkashmir-tripexperience"
published_at: "2025-04-23T11:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680884d628e71_venu.jpg"
keywords: []
---

# 'മൂന്ന് ദിവസം മുമ്പ് ഞങ്ങളും ഇവിടെ....ഓർക്കുമ്പോൾ ഒരു ഉൾക്കിടിലം'; പെഹൽഗാംമിലേത്  സമാനതകളില്ലാത്ത ക്രൂരത -ജി.വേണുഗോപാൽ

> **Lead Summary:** ** പെഹ**ൽഗാം ഭീകരാക്രമണം സൃഷ്ടിച്ച ആഘാതം ഉൾക്കൊള്ളാൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ മഹാരാജ്യം. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിനാലായി എന്നാണ് റിപ്പോർട്ടുകൾ. അവയിൽ ഭൂരിഭാഗം മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം നടപടികൾ അടക്കം പൂർത്തിയാക്കി ശ്രീനഗറിൽ എത്തിച്ചു. തെക്കൻ‌ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ഭീകരാക്രമണം നടന്ന പെഹൽഗാം എന്ന പ്രദേശം. ഇവിടെ എത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം നടന്നത്.

## Article Content

** പെഹ**ൽഗാം ഭീകരാക്രമണം സൃഷ്ടിച്ച ആഘാതം ഉൾക്കൊള്ളാൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ മഹാരാജ്യം. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിനാലായി എന്നാണ് റിപ്പോർട്ടുകൾ. അവയിൽ ഭൂരിഭാഗം മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം നടപടികൾ അടക്കം പൂർത്തിയാക്കി ശ്രീനഗറിൽ എത്തിച്ചു. തെക്കൻ‌ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ഭീകരാക്രമണം നടന്ന പെഹൽഗാം എന്ന പ്രദേശം. ഇവിടെ എത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം നടന്നത്.

സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ് കശ്മീർ. കേരളത്തിൽ നിന്ന് അടക്കം നിരവധി ആളുകൾ അവധി ആഘോഷിക്കാനായി കശ്മീരിലേക്ക് പോകാറുണ്ട്. പെഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട് പിന്നണി ഗായകൻ ജി. വേണുഗോപാൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

[A post shared by G Venugopal (@g.venugopal)](https://www.instagram.com/p/DIxjfRfvHQs/?utm_source=ig_embed&utm_campaign=loading)

മൂന്ന് ദിവസം മുമ്പാണ് പെഹൽഗാം അടക്കമുള്ള കശ്മീരിലെ പ്രദേശങ്ങൾ സഞ്ചരിച്ച് വേണുഗോപാലും സംഘവും തിരികെ എത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഈ ഭീകരാക്രമണം നടന്നിരുന്നതെങ്കിൽ എന്താവും സംഭവിക്കുകയെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും ഓർക്കുമ്പോൾ ഒരു ഉൾക്കിടിലം അനുഭവപ്പെടുന്നുവെന്നും സോഷ്യൽമീഡിയയിൽ ജി. വേണുഗോപാൽ കുറിച്ചു.

***ദൈവമേ... എബിസി വാലീസ് എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ... ഞാൻ, രശ്മി, സുധീഷ്, സന്ധ്യ എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുമ്പ് ട്രക്കിങ് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം. ഞങ്ങൾക്ക് അരു വാലിയിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.***

***സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ?. ഈ നീചമായ പ്രവൃത്തിക്ക് പിന്നിൽ ആരാണ് അല്ലെങ്കിൽ ഏത് ശക്തികളാണ്?. ചരിത്രം കണ്ണുനീരും കഷ്ടപ്പാടുകളും മാത്രം കനിഞ്ഞ് നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും വളഭൂയിഷ്ടമായ മണ്ണും കൃഷിയും അതിസൗന്ദര്യമുളള പ്രദേശ നിവാസികളും.***

***എന്നാലും ദാരിദ്യവും കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും... ***എന്നായിരുന്നു ഗായകന്റെ കുറിപ്പ്. വേണുഗോപാലിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ഗായകന്റെയും കുടുംബത്തിന്റെയും സുഖ വിവരങ്ങൾ അന്വേഷിച്ച് എത്തി. സുരക്ഷിതമായി തിരികെ കേരളത്തിൽ എത്തിയോ എന്നായിരുന്നു ഭൂരിഭാഗം പേർക്കും അറിയേണ്ടിയിരുന്നത്.

തലനാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വേണുഗോപാൽ. ഗായകന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ അന്വേഷിക്കുന്നതോടൊപ്പം പെഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ആളുകൾ ആദരാഞ്ജലികൾ നേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാശ്മീർ താഴ്വരയിലെ മഞ്ഞിൽ ഭാര്യയ്ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളും ജി.വേണുഗോപാൽ പങ്കിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/285260/pahalgamattack-singer-gvenugopal-jammuandkashmir-tripexperience)