( moviemax.in ) എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരുപിടി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായകനാണ് അഫ്സൽ. ഇന്നും ഗാനമേളകളും റീൽസും കല്യാണ വീടുകളും ഭരിക്കുന്നത് ഏറെയും അഫ്സൽ ജീവൻ പകർന്ന ഗാനങ്ങളാണ്.
ഒരു കാലത്ത് മലയാളത്തിലിറങ്ങിയ ഫാസ്റ്റ് നമ്പർ പാട്ടുകൾക്ക് ഒരു ശബ്ദമേ ഉണ്ടായിരുന്നുള്ളൂ അത് അഫ്സലിന്റേതാണ്... അതേസമയം എവർഗ്രീൻ ഹിറ്റ് ചിത്രമായ സിഐഡി മൂസയിലെ മേനേ പ്യാർ കിയ എന്ന ഗാനം അഫ്സൽ തന്നെയാണ് ആലപിച്ചതെന്നാണ് ഇപ്പോഴും നല്ലൊരു ശതമാനം ആളുകൾ കരുതിയിരിക്കുന്നത്.
എന്നാൽ താൻ അല്ല ആ ഗാനം പാടിയതെന്നും താൻ പോകുന്ന ഇടങ്ങളിൽ എല്ലാം ഇത് താൻ തന്നെ ആളുകൾക്ക് തിരുത്തി കൊടുക്കാറുണ്ടെന്നും പറയുകയാണ് അഫ്സൽ. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയ ഗായകൻ.
സിഐഡി മൂസയിലെ മേനെ പ്യാർ കിയ ഞാനാണ് പാടിയതെന്ന് ചിലർക്ക് തെറ്റാദ്ധാരണയുണ്ട്. അത് തിരുത്തണം. എന്റെ ജീവിതം തുടങ്ങുന്നത് തന്നെ എസ്പിബി സാറിന്റെ പാട്ടുകൾ പാടിയാണ്. അതുകൊണ്ട് തന്നെ എല്ലാവരും വിചാരിച്ചിരിക്കുന്നത് ഞാനാണ് മേനെ പ്യാർ കിയ പാടിയതെന്നാണ്. പക്ഷെ വിദ്യാസാഗർ സാർ സംഗീതം നൽകിയ ആ പാട്ട് പാടിയത് ദി ഗ്രേറ്റ് എസ്പിബി സാറാണ്. ഞാൻ ഗാനമേളകളിൽ ഈ പാട്ട് നിരന്തരം പാടുമായിരുന്നു.
അതുകൊണ്ട് ആളുകൾ കരുതിക്കാണും ഞാൻ തന്നെയാണ് ഒറിജിനലും പാടിയതെന്ന്. അന്ന് യുട്യൂബ് ഇല്ലല്ലോ... ചാനലുകളും റേഡിയോയും വഴിയാണല്ലോ പാട്ടുകൾ ആളുകൾ കേട്ടുകൊണ്ടിരുന്നത്. അങ്ങനെ കൺഫ്യൂഷൻ വന്നതാകും. എല്ലായിടത്ത് പോകുമ്പോഴും ഞാൻ പറയാറുണ്ട്. ഞാൻ അല്ല ആ പാട്ട് പാടിയതെന്ന്.
ഞാൻ ഫോളോ ചെയ്യുന്നത് സാറിന്റെ മോഡുലേഷനാണെന്നും അഫ്സൽ പറയുന്നു. കല്യാണരാമൻ സിനിമയിലെ ഹിറ്റ് ഗാനങ്ങളുടെ ഭാഗമായതിന് പിന്നിലെ കഥയും അഫ്സൽ പങ്കുവെച്ചു. ഇന്നും ട്രെന്റിങിൽ നിൽക്കുന്ന പാട്ടുകളാണ് കല്യാണരാമനിൽ അഫ്സൽ പാടിയവയെല്ലാം. മ്യൂസിക്ക് എന്റെ പ്രൊഫഷനാണെങ്കിലും സംഗീതം ഞാൻ സ്വയം ആസ്വദിക്കുന്നുണ്ട്. പാട്ടുകാരൻ എന്ന രീതിയിൽ എന്റെ പ്രൊഫഷനിൽ ഏറ്റ കുറച്ചിലുകളുണ്ട്. ചിലപ്പോൾ ചാൻസ് കുറയും കൂടും.
ചിലപ്പോൾ ഒട്ടും ഉണ്ടാവുകയില്ല. ആ സമയത്തൊക്കെ ഞാൻ മ്യൂസിക്കിനെ എഞ്ചോയ് ചെയ്യാറുണ്ട്. കല്യാണ വീടുകളിലൊക്കെ ഏറ്റവും കൂടുതൽ ഉപയോഗിക്കാറുള്ളത് തിങ്കളെ പൂത്തിങ്കളെ എന്ന പാട്ടാണ്. ഗ്രൂപ്പായി ഡാൻസ് കളിക്കാൻ പറ്റുന്ന സോങ് കൂടിയാണല്ലോ. കോളേജ് വിദ്യാർത്ഥികൾ ഡാൻസ് കളിക്കുമ്പോൾ കൈ തുടി താളം തട്ടിയാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്.
കല്യാണരാമൻ സിനിമ എന്റെ ടേക്ക് ഓഫ് ആയിരുന്നു. അതിന് മുമ്പ് പല സിനിമകളിലും പാടിയിട്ടുണ്ടെങ്കിലും അതിൽ പലതും പുറത്ത് വന്നില്ല. കല്യാണരാമനിലെ ഗാനത്തിന് ട്രാക്ക് പാടാനാണ് എന്നെ ബേണി-ഇഗ്നേഷ്യസ് വിളിച്ചത്. അതിൽ രാക്കടൽ കടഞ്ഞെടുത്ത എന്ന ഗാനം പാടി കഴിഞ്ഞപ്പോൾ ലാൽ സാർ പറഞ്ഞു സിനിമയിൽ ഒരു ഗാനം എന്നെ കൊണ്ട് പാടിക്കാമെന്ന്.
ഷാഫിക്കയ്ക്കും അത് താൽപര്യമായിരുന്നു. തിങ്കളേ പൂത്തിങ്കളെ എംജി സാറിനൊപ്പമാണ് പാടിയത്. അതായിരുന്നു ആദ്യ ഗാനം. അന്ന് എനിക്ക് വലിയ സന്തോഷമായിരുന്നു. കാരണം വലിയൊരു പ്രോജക്ടിൽ എനിക്കും ഒരു പാട്ട് പാടാൻ ഭാഗ്യമുണ്ടായല്ലോ. അഫ്സൽ എന്ന ഗായകനെ കല്യാണരാമനിലെ പാട്ടുകളിലൂടെയാണ് ആളുകൾ ഇന്നും അറിയുന്നതെന്നും ഗായകൻ പറയുന്നു.
പതിനേഴാം വയസിൽ ഗാനമേളകൾക്ക് പാടിത്തുടങ്ങിയ അഫ്സൽ പിന്നീട് സിനിമയിലേക്കും അവിടെ നിന്ന് വമ്പൻ സംഗീതവേദികളിലേക്കും പാടിക്കയറുകയായിരുന്നു.
#singer #afsal #says #he #didnt #sing #romantic #song #cidmoosa #movie #video #goes #viral