മാതാപിതാക്കളുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പെടുത്തിയതായി പ്രഖ്യാപിച്ച് ബോളിവുഡ് പിന്നണി ഗായകന്‍ അമാല്‍ മാലിക്. തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് മാത്രമേ ഇനി അവരുമായി ബന്ധപ്പെടുകയുള്ളുവെന്നും മാലിക് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
ഈ തീരുമാനം വൈകാരികമല്ലെന്നും മറിച്ച് സഹോദരന്‍ അര്‍മാന്‍ മാലിക്കുമായുള്ള ബന്ധം അകറ്റിയതിനാല്‍ ആവശ്യമായി വന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സഹിച്ചുകൊണ്ടിരുന്ന വേദനയേക്കുറിച്ച് മിണ്ടാനുള്ള അവസ്ഥയില്‍ താന്‍ എത്തിയിരിക്കുകയാണെന്നും വേണ്ടപ്പെട്ടവര്‍ക്കായി സുരക്ഷിതമായ ജീവിതം ഒരുക്കാന്‍ രാവും പകലും കഷ്ടപ്പെട്ടിട്ടും അവഗണനയാണ് നേരിട്ടതെന്നും അമാല്‍ കുറിപ്പില്‍ പറയുന്നു.
ഞാന്‍ സഹിച്ച വേദനയെക്കുറിച്ച് ഇനി മിണ്ടാതിരിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ഞാന്‍ എത്തിയിരിക്കുന്നു. വേണ്ടപ്പെട്ടവര്‍ക്ക് സുരക്ഷിതമായ ജീവിതം ഒരുക്കാനായി രാവും പകലും കഷ്ടപ്പെട്ടിട്ടും വര്‍ഷങ്ങളായി ഞാന്‍ എന്തൊക്കെയോ കുറവുള്ളവനാണെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ പുറത്തിറങ്ങിയ 126 മെലഡികളില്‍ ഓരോന്നുമുണ്ടാക്കാന്‍ ഞാന്‍ എന്റെ രക്തവും വിയര്‍പ്പും കണ്ണീരും ചെലവഴിച്ചിട്ടുണ്ട്. പക്ഷേ ഇന്ന്, എന്റെ സമാധാനം നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഞാന്‍ നില്‍ക്കുന്നത്.
വൈകാരികമായും സാമ്പത്തികമായും ഞാന്‍ തളര്‍ന്നുപോയി. അത് മാത്രമാണ് എന്റെ ചെറിയൊരു ആശങ്ക, കുറിപ്പില്‍ പറയുന്നു.
തന്റെ പ്രവൃത്തികള്‍ക്ക് തന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും എന്നാല്‍ തന്റെ പ്രിയപ്പെട്ടവരുടെ പ്രവൃത്തികള്‍ തന്നെ ഇല്ലാതാക്കിയിട്ടുണ്ടെന്നും മാലിക് കുറ്റപ്പെടുത്തി.
ഇന്ന് വളരെ ഭാരിച്ച ഹൃദയത്തോടെ, ഈ വ്യക്തിപരമായ ബന്ധങ്ങളില്‍നിന്ന് ഞാന്‍ പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുന്നു. ഇനി മുതല്‍, എന്റെ കുടുംബവുമായുള്ള എന്റെ ഇടപെടലുകള്‍ കര്‍ശനമായി പ്രൊഫഷണലായിരിക്കും.
ഇത് കോപത്തില്‍ എടുത്ത തീരുമാനമല്ല, മറിച്ച് എന്റെ ജീവിതം സുഖപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള ആവശ്യകതയില്‍ നിന്നുണ്ടായതാണ്. സത്യസന്ധതയോടും ശക്തിയോടുംകൂടി എന്റെ ജീവിതം ഓരോന്നായി കെട്ടിപ്പടുക്കാൻ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്, മാലിക് പോസ്റ്റിൽ പറയുന്നു.
കുടുംബാംഗങ്ങളുമായി ബന്ധം വേര്‍പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പ് പിന്നീട് അമാല്‍ സോഷ്യല്‍മീഡിയയില്‍നിന്ന് പിന്‍വലിച്ചു. പിന്നീട്, ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സഹോദരനുമായുള്ള ബന്ധത്തേക്കുറിച്ചും അമാല്‍ അക്കാര്യം പറഞ്ഞു. തനിക്കും സഹോദരന്‍ അര്‍മാന്‍ മാലിക്കിനുമിടയില്‍ ഒന്നും മാറാന്‍ പോകുന്നില്ലെന്ന് അമാല്‍ വ്യക്തമാക്കി.
#AmalMalik #says #can #no #longer #remain #silent #pain #severing #ties #family