---
title: "#SurajVenjaramoodu  |  'സ്‌കൂള്‍ വിട്ടു വന്നാല്‍ നേരെ മരണ വീട്ടിലേക്ക് ഓടും,  മറ്റുള്ളവരെ രസിപ്പിക്കാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് ആ മരണവീട്ടില്‍ വെച്ചാണ്'"
english_title: "#surajvenjaramoodu #opensup about #making #people #laugh #funerals #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/260075/surajvenjaramoodu-opensup-about-making-people-laugh-funerals-viral"
published_at: "2024-12-31T06:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773466ec4f34_suraj.jpg"
keywords: []
---

# #SurajVenjaramoodu  |  'സ്‌കൂള്‍ വിട്ടു വന്നാല്‍ നേരെ മരണ വീട്ടിലേക്ക് ഓടും,  മറ്റുള്ളവരെ രസിപ്പിക്കാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് ആ മരണവീട്ടില്‍ വെച്ചാണ്'

> **Lead Summary:** **** മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. തുടര്‍ച്ചയായി കോമഡി മാത്രം ചെയ്തതോടെ സുരാജ് ആ വേഷങ്ങളില്‍ തളിച്ചിടപ്പെടുന്നതായി ആരാധകര്‍ നിരാശപ്പെട്ടിരുന്നു.

## Article Content

**** മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. തുടര്‍ച്ചയായി കോമഡി മാത്രം ചെയ്തതോടെ സുരാജ് ആ വേഷങ്ങളില്‍ തളിച്ചിടപ്പെടുന്നതായി ആരാധകര്‍ നിരാശപ്പെട്ടിരുന്നു.

എന്നാല്‍ പിന്നീട് കണ്ടത് ഗിയര്‍ ചേഞ്ച് ചെയ്യുന്ന സുരാജിനെയാണ്. കോമഡിയില്‍ നിന്നും സീരിയസ് കഥാപാത്രങ്ങളിലേക്കുള്ള സുരാജിന്റെ മാറ്റത്തില്‍ മലയാള സിനിമ തന്നെ മാറി മറയുന്നതാണ് കണ്ടത്. 

ഇന്ന് നായക വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ഇതിന്റെയെല്ലാം തുടക്കം എന്താണെന്ന് ചോദിച്ചാല്‍ അതിന് സുരാജ് നല്‍കുന്നത് രസകരമായൊരു മറുപടിയാണ്. മരണവീടുകളായിരുന്നു സുരാജിന്റെ ആദ്യത്തെ വേദികള്‍. 

 ''എട്ടാം ക്ലാസില്‍ പടിക്കുമ്പോഴാണ് അമ്മൂമ്മയുടെ മരണം. മരണവീട്ടിലെ എന്റെ ചില ഇടപെടലുകള്‍ ജീവിതത്തെ മാറ്റിമറിച്ചു. വീടിനോട് ചേര്‍ന്നായിരുന്നു അമ്മൂമ്മയുടെ വീട്. പതിനാറു ദിവസത്തെ മരണാനന്തര ചടങ്ങുകളെല്ലാം പൂര്‍ത്തിയാകുന്നതു വരെ ബന്ധുക്കളെല്ലാം തറവാട്ടില്‍ തമ്പടിക്കും.

ആദ്യ രണ്ട് ദിവസം പിന്നിടുന്നതോടെ മരണത്തിന്റെ കണ്ണീരും പ്രകടമായ വിഷമവുമെല്ലാം പതിയെ മാഞ്ഞു പോകും. പിന്നീട് ബന്ധുക്കളുടെ ഒത്തുചേര്‍ന്നുള്ള വര്‍ത്തമാനങ്ങളാണ്'' എന്നാണ് സുരാജ് പറയുന്നത്.

സ്‌കൂള്‍ വിട്ടു വന്നാല്‍ നേരെ മരണ വീട്ടിലേക്ക് ഓടും. രാത്രിയില്‍ കഞ്ഞിയും പയറും കഴിച്ചിരിക്കുന്ന കുടുംബക്കാര്‍ക്കു മുന്നില്‍ ചിരിവകകള്‍ നിറയ്ക്കുന്നാണ് എന്റെ പ്രധാന ജോലി എന്നാണ് താരം ഓര്‍ക്കുന്നത്.

മുന്‍കൂട്ടിത്തയ്യാറാക്കിയ തിരക്കഥയൊന്നുമില്ലാതെ ഞാന്‍ തട്ടിവിട്ട പല തമാശകളും അവിടെയുള്ളവരെ ചിരിപ്പിച്ചു. മറ്റുള്ളവരെ രസിപ്പിക്കാന്‍ എനിക്കൊരു കഴിവുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ വേദി കൂടിയായിരുന്നു ആ മരണവീട് എന്നാണ് സുരാജ് പറയുന്നത്.

സന്ധ്യ കഴിഞ്ഞ് ഉമ്മറത്ത് എല്ലാവരും ഒത്തുകൂടും. അപ്പോള്‍ അതില്‍ ഓരോരുത്തരായി പറയും.'നീ വല്യമ്മാവനെ ഒന്ന് കാണിച്ചേ, ചിറ്റപ്പന്‍ എങ്ങനെയാ ചിരിക്കുന്നത്?' അന്ന് കാണിച്ചത് മിമിക്രിയാണോ എന്നൊന്നും എനിക്കറിയില്ല.

എങ്കിലും മരണാനന്തരച്ചടങ്ങ് കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷം മടങ്ങുന്നവരുടെ മനസിലെല്ലാം എന്റെ ചിരി നമ്പറുകള്‍ നിറഞ്ഞു നിന്നുവെന്ന് താരം ഓര്‍ക്കുന്നുണ്ട്.

ചെറുക്കന്റെ തമാശകള്‍ ഇനിയെന്ന് കേള്‍ക്കാന്‍ കഴിയുമെന്ന വീടിനുള്ളിലെ അടക്കംപറച്ചിലുകള്‍ ഉള്ളില്‍ അഭിമാനം നിറച്ചുവെന്നും സുരാജ് തുറന്ന് പറയുന്നുണ്ട്.

വെഞ്ഞാറമൂടിലെ മരണവീടുകളില്‍ ഞാന്‍ നിറച്ച ചിരികളാണ് പിന്നീട് എനിക്ക് വേദികള്‍ തന്നത്. അന്നത്തെ പ്രകടനങ്ങളുടെ തുടര്‍ച്ചയെന്നോണം കരകുളം ക്ഷേത്രത്തില്‍ മിമിക്രിയവതരിപ്പിക്കാന്‍ മാമന്‍ ക്ഷണിച്ചത് ഇന്നും സുരാജിന്റെ മനസിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/260075/surajvenjaramoodu-opensup-about-making-people-laugh-funerals-viral)