---
title: "#jisjoy | 'നിന്റെ അച്ഛൻ അങ്ങനെ ഒരാൾ ആണ്, അവന്റെ കണ്ണ് നിറഞ്ഞു; ഇന്ദ്രജിത്തിനോട് കൈനോട്ടക്കാരി പറഞ്ഞത് കേട്ട് ഞങ്ങളും ഞെട്ടി"
english_title: "#jisjoy #opensup #about #funny #incident #indrajith #sukumaran #jayasurya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/257883/jisjoy-opensup-about-funny-incident-indrajith-sukumaran-jayasurya"
published_at: "2024-12-21T11:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67665de52be3a_indrajith.jpg"
keywords: []
---

# #jisjoy | 'നിന്റെ അച്ഛൻ അങ്ങനെ ഒരാൾ ആണ്, അവന്റെ കണ്ണ് നിറഞ്ഞു; ഇന്ദ്രജിത്തിനോട് കൈനോട്ടക്കാരി പറഞ്ഞത് കേട്ട് ഞങ്ങളും ഞെട്ടി

> **Lead Summary:** **മല**യാളത്തിലെ യുവ സംവിധായകന്മാരില്‍ പ്രധാനിയാണ് ജിസ് ജോയ്. സംവിധായകന്‍ എന്നതിലുപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായ ജിസ് തെലുങ്ക് താരം അല്ലു അര്‍ജുന്റെ സിനിമകള്‍ റീമേക്ക് ചെയ്യുമ്പോള്‍ മലയാളത്തിലേക്കുള്ള ശബ്ദം നല്‍കാറുണ്ട. അത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍.

## Article Content

**മല**യാളത്തിലെ യുവ സംവിധായകന്മാരില്‍ പ്രധാനിയാണ് ജിസ് ജോയ്. സംവിധായകന്‍ എന്നതിലുപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായ ജിസ് തെലുങ്ക് താരം അല്ലു അര്‍ജുന്റെ സിനിമകള്‍ റീമേക്ക് ചെയ്യുമ്പോള്‍ മലയാളത്തിലേക്കുള്ള ശബ്ദം നല്‍കാറുണ്ട. അത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍.

സിനിമയുടെ തുടക്കകാലത്ത് ജയസൂര്യയുടെയും ഇന്ദ്രജിത്തിന്റെയും ഒപ്പം എറണാകുളത്ത് വച്ച് നടന്ന രസകരമായ ഒരു കഥ വെളിപ്പെടുത്തുകയാണ് ജിസ് ജോയ് ഇപ്പോള്‍. അന്ന് ഒരു കൈനോട്ടക്കാരി ഇന്ദ്രജിത്തിന്റെ കൈ നോക്കി പറഞ്ഞ കാര്യങ്ങളാണ് താരം വെളിപ്പെടുത്തിയത്.

ജയസൂര്യ ആദ്യമായി നായകനായി അഭിനയിച്ച ഊമ പെണ്ണിന് ഒരു പയ്യന്‍ എന്ന സിനിമയുടെ പിന്നണിയില്‍ നടന്ന കഥയാണ് ജിസ് ജോയി പങ്കുവെച്ചത്. ആദ്യമായി ജയന്‍ നായകനാവുന്നതിന്റെ സന്തോഷം ഉണ്ട്.

ഒപ്പം സിനിമയുടെ പൂജയുടെ അന്ന് ഒരു പാട്ടിന്റെ റെക്കോര്‍ഡിങ് നടക്കും. ദാസേട്ടന്‍ ഇല്ലായിരുന്നെങ്കിലും 'എനിക്കും ഒരു നാവുണ്ടെങ്കില്‍' എന്ന പാട്ടിന്റെ ട്രാക്ക് ആണ് അന്ന് റെക്കോര്‍ഡ് ചെയ്തത്. ഇത് കേട്ട് ഞാനും ജയസൂര്യയും ഒക്കെ വളരെ സന്തോഷത്തിലായിരുന്നു.

പിറ്റേന്ന് മുതല്‍ സിനിമയുടെ ഷൂട്ട് തുടങ്ങി. ഞാനും ജയസൂര്യയുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. അങ്ങനെ ലൊക്കേഷനില്‍ വച്ച് ഇന്ദ്രജിത്തിനെ പരിചയപ്പെട്ടു. ഷൂട്ട് ഇല്ലാത്ത ഒരു ദിവസം ജയസൂര്യയും ഇന്ദ്രജിത്തും എന്റെ വീട്ടില്‍ വന്നു. അന്ന് ഇന്ദ്രജിത്ത് പുതിയൊരു കാര്‍ വാങ്ങിയിരിക്കുകയാണ്. വെള്ള നിറമുള്ള കാര്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്.

എന്തായാലും വെറുതെ ഇരിക്കുകയല്ലേ കാറും എടുത്ത് എറണാകുളം വരെ പോയി വരാമെന്ന് പറഞ്ഞു. അന്ന് ലുലു മാള്‍ ഒന്നുമില്ല. ആകെ പോയി ഇരിക്കാന്‍ ഉള്ള സ്ഥലം കായലിന്റെ സൈഡിലുള്ള മറൈന്‍ ഡ്രൈവ് ആണ്. അന്നൊരു ഞായറാഴ്ചയാണ് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ഞങ്ങള്‍ വീട്ടില്‍ നിന്ന് പോകുന്നത് വൈകുന്നേരം 4 മണിക്കാണ്.

ഞങ്ങള്‍ കുറെ നേരം അവിടെയിരുന്നു സംസാരിച്ചു. അപ്പോഴാണ് ദൂരെ നിന്നും ഒരു കൈനോട്ടക്കാരി വരുന്നത് കണ്ടത്. അവര്‍ പലരുടെയും അടുത്തെത്തി കൈ നോക്കാന്‍ ചോദിച്ചെങ്കിലും ആരും സമ്മതിച്ചില്ല.

ഞങ്ങളുടെ അടുത്ത് എത്തി. ഞങ്ങള്‍ക്കാണെങ്കില്‍ വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കൈ നോക്കാമെന്ന് വിചാരിച്ചു. ആദ്യം ജയസൂര്യയുടെ കൈ നോക്കിയപ്പോള്‍ ഒരു കലാകാരന്‍ ആവുമെന്നാണ് അവര്‍ പറഞ്ഞത്. ജയസൂര്യ അന്ന് കുറിയൊക്കെ തൊട്ട് കണ്ടാല്‍ ഒരു കലാകാരനെ പോലെ ഇരിക്കും. അത് നോക്കി പറഞ്ഞതാണെന്ന് വിചാരിച്ചു.

പിന്നാലെ ഇന്ദ്രജിത്തിന്റെ കൈ നോക്കി. ഇപ്പോഴും ഇന്ദ്രജിത്ത് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇന്ദ്രന്റെ കയ്യിലേക്ക് നോക്കിയിട്ട് നിങ്ങളും കലാകാരനാണ്, ഗായകനാണ് എന്നൊക്കെ പറഞ്ഞു.

അങ്ങനെ കുറച്ച് കാര്യങ്ങള്‍ പറഞ്ഞശേഷം ആ സ്ത്രീ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി. കുഞ്ഞിന്റെ അച്ഛന്‍ രാജ്യം ഭരിക്കേണ്ട ആളാണ്. ഒത്തിരി പ്രജകള്‍ ഉണ്ടാവും, അത്രയും പേര്‍ ആരാധിക്കേണ്ട ആളാണ്... ആരാണ് മോന്റെ അച്ഛന്‍ എന്ന് ചോദിച്ചു. ഇത് കേട്ടതോടെ ഇന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഞാന്‍ നടന്‍ സുകുമാരന്റെ മകനാണെന്നും അദ്ദേഹം രണ്ടു വര്‍ഷം മുന്‍പ് മരണപെട്ടു എന്നും ഇന്ദ്രജിത്ത് പറഞ്ഞു. കലാകാരനാവും എന്നൊക്കെ ലുക്ക് നോക്കി പറഞ്ഞത് ശരിയാണ്. പക്ഷേ ഇന്ദ്രജിത്തിന്റെ പിതാവിനെ പറ്റി അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞങ്ങളും ഞെട്ടി.

ശരിക്കും ഒത്തിരി അധികം ആളുകള്‍ ആരാധിച്ചിരുന്ന പ്രമുഖ നടന്‍ ആയിരുന്നല്ലോ അദ്ദേഹം... ഈ അനുഭവം എന്റെ മനസ്സില്‍ ഇന്നും ഉണ്ട്. എന്റെ സണ്‍ഡേ ഹോളിഡേ എന്ന സിനിമയില്‍ എല്ലാം തകര്‍ന്നു നില്‍ക്കുന്ന നായകന്റെ അടുത്തേക്ക് ഇതുപോലൊരു കൈനോട്ടക്കാരിയെ കൊണ്ടുവന്നത് ആ ഓര്‍മയില്‍ നിന്നാണെന്നും ജിസ് ജോയ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/257883/jisjoy-opensup-about-funny-incident-indrajith-sukumaran-jayasurya)