പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സബീറ്റ ജോർജ്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് ആരാധകരുടെ പ്രിയപ്പെട്ട താരമായത് . വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ സാധിച്ച സബീറ്റയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്.
സീരിയലിൽ സാരിയും നേര്യതുമൊക്കെ അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന സബീറ്റ ഇടയ്ക്കിടെ മോഡേൺ ലുക്കിൽ പ്രത്യക്ഷപ്പെട്ട് ആരാധകരുടെ മനം കവരാറുണ്ട്. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി.
അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്ത് വർഷം മുമ്പ് സബീറ്റ വിവാഹമോചനം നേടി. രണ്ടു മക്കളാണ് സബീറ്റയ്ക്ക്, ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മരിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശ് ആണ്. ഇപ്പോൾ മൂത്തമകന്റെ ഓർമ ദിനത്തിൽ സബീറ്റ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അഞ്ച് വർഷം മുമ്പാണ് താരത്തിന്റെ മൂത്ത മകൻ മാക്സ് വെൽ അന്തരിച്ചത്.
ഇന്ന് മാക്സിന്റെ പിറന്നാൾ ദിനമാണ്. ജനനസമയത്ത് തലയ്ക്കേറ്റ പരിക്ക് മൂലമാണ് മാക്സ് ഭിന്നശേഷിക്കാരനായി മാറിയത്. പന്ത്രണ്ടാമത്തെ വയസിലാണ് മാക്സ് മരണത്തിന് കീഴടങ്ങുന്നത്. ഇളയ മകൾ സാഷ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്. ഇപ്പോൾ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ മാക്സിന് പതിനേഷ് വയസാകുമായിരുന്നുവെന്നാണ് സബീറ്റ മകനെ കുറിച്ച് പറയുന്നത്.
'എന്റെ സുന്ദരന് ഇന്ന് 17 വയസ് തികയുകയാണ്. സ്വർഗത്തിൽ ഇരുന്നു എന്റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവും ഒക്കെ കാണുന്നുണ്ടെന്ന് അമ്മക്കറിയാം. മാക്സിക്ക് ജന്മദിനാശംസകൾ. ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു' സബീറ്റ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു. സബീറ്റയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ സബീറ്റയെ ആശ്വസിപ്പിച്ച് രംഗത്തെത്തി.
'ഈ ഭൂമിയിൽ ഇല്ലെങ്കിലും ഞങ്ങളുടെയെല്ലാം ഹൃദയത്തിൽ മാക്സി എന്നും നിറപുഞ്ചിരിയോടെ ജീവിച്ചിരിക്കും ചേച്ചി.. ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാകും...' തുടങ്ങി സ്നേഹം നിറഞ്ഞ നിരവധി കമന്റുകളാണ് സബീറ്റയെ തേടിയെത്തുന്നത്.
'നീണ്ട 12 വർഷം അവനെ പരിചരിച്ചത് ഞാനാണ്. സഹായികളുണ്ടായിരുന്നെങ്കിൽപ്പോലും ഒരമ്മയെപ്പോലെ മറ്റാർക്കാണ് അവനെ മനസിലാവുക. സംസാരിക്കാൻ പോലും സാധിക്കാത്തിനാൽ അവന്റെ വേദനകളും ആവശ്യങ്ങളും ഊഹിച്ചെടുത്ത് പരിഹരിക്കാൻ ശ്രമിച്ചിരുന്നു. എന്നെപ്പോലെയുള്ള അമ്മമാരെല്ലാം അങ്ങനെ തന്നെയാണ് കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. യുഎസ്സിൽ ആയതിനാൽ അവിടെയൊരു ബെറ്റർ സപ്പോർട്ട് സിസ്റ്റമുണ്ട്.'
'പൂർവികശാപമെന്നോ മുജ്ജന്മ പാപമെന്നോ പറഞ്ഞ് ഡിസെബിലിറ്റിയുള്ള കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും ആരും അവിടെ തുറിച്ചുനോക്കില്ല. കുഞ്ഞിന്റെ പരിചരണവുമായി മുന്നോട്ടുപോകാനായത് അവിടെയുള്ള നല്ല സുഹൃത്തുക്കളുടെയും മെഡിക്കൽ വിദഗ്ധരുടെയും സഹായം കൊണ്ടാണ്. മാക്സിന്റെ മരണശേഷമാണ് മാക്സസ് ഹോം എന്നൊരു ഫൗണ്ടേഷൻ യുഎസിൽ രജിസ്റ്റർ ചെയ്തത്.
അതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ഭിന്നശേഷിയുള്ള ആളുകൾക്ക് ആവശ്യമായ മെഡിക്കൽ എക്യുപ്മെന്റ്സ് നൽകാറുണ്ട്. സഹായമൊരിക്കലും പണമായല്ല നൽകുന്നത്. അർഹരായവരെ ഞങ്ങളുടെ വോളന്റിയേഴ്സ് കണ്ടെത്തുകയും അവരുടെ ശാരീരികാവസ്ഥകളെക്കുറിച്ചും സാമ്പത്തികശേഷിയെക്കുറിച്ചും കൃത്യമായി അന്വേഷിച്ചറിയുകയും ചെയ്തശേഷം വീൽചെയർ, വാട്ടർബെഡ്, ബ്രീത്തിങ് എക്യുപ്മെന്റ്, ഹിയറിങ് എയ്ഡ് എന്നിവയിൽ ഏതാണോ അവർക്ക് വേണ്ടത് അത് നൽകുകയാണ് ചെയ്യുന്നത്' സബീറ്റ കൂട്ടിച്ചേർത്തു.
Content Highlight: Now on to her eldest son's memorial day, the note shared by Sabita is getting attention

































