ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായ വാനമ്പാടിയിലെ നിർമ്മലേടത്തി മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാണ് .വാനമ്പാടിക്കുശേഷവും നിരവധി പരമ്പരകളിൽ സജീവമാണ് ഉമാ നായർ എന്ന താരം. സോഷ്യൽ മീഡിയയിൽ ഉമ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഒരു മാധ്യമത്തിന് താൻ നൽകിയ അഭിമുഖം ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്ത കൊടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഉമാ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഉമയുടെ പോസ്റ്റിന് നിരവധി ആരാധകരും മറ്റു താരങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. എന്റെ സഹൃദയർക്കും എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരോടും ഇതിന്റെ സത്യം അറിയിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്നും രണ്ടാം തവണയാണ് ഇങ്ങനെ ഇല്ലാത്തകാര്യം പറഞ്ഞു ഉപദ്രവിക്കുന്നതെന്നും ഉമ പറയുന്നു.

ഉമാ നായരുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഞാൻ ഒരു കാര്യം എന്റെ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കാൻ വന്നതാണ്. ഇങ്ങനെ ഒരു കുറുപ്പ് വേണ്ടെന്ന് സ്നേഹിതർ പറഞ്ഞു. ഇത് കേട്ടിട്ട് മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്റെ സഹൃദയർക്കും എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരോടും ഇതിന്റെ സത്യം അറിയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്…. രണ്ടാം തവണയാണ് ഇങ്ങനെ ഇല്ലാത്തകാര്യം പറഞ്ഞു ഉപദ്രവിക്കുന്നത്. ഈ ലോക്ക്‌ഡൗൺ വരുന്നതിനു മുൻപ് കോവിഡ് അൽപം കൂടി വരുന്ന സാഹചര്യത്തിൽ ഞാൻ വളരെ ബഹുമാനപൂർവ്വം, നീതിപൂർവം പ്രവർത്തിക്കുന്ന മാധ്യമപ്ര പ്രസ്ഥാനങ്ങളിൽ ഒന്നായ ടൈംസ് ഓഫ് ഇന്ത്യക്ക് ഇന്റർവ്യൂ കൊടുത്തു… അവർ അത് സത്യസന്ധമായി എഴുതി….ഞാൻ പറഞ്ഞത് ആദ്യം കോവിഡ് വന്നതിൽ നിന്നും ഈ സമൂഹം ഒന്ന് കരകയറി വരുന്നതേ ഉണ്ടായിരുന്നുളളൂ, ഇപ്പോൾ വീണ്ടും കോവിഡ് കൂടി വരുന്നതിൽ ഭയമുണ്ട്… ഇനിയും ഒരു ലോക്ക്ഡൗൺ എന്നെ പോലെയുള്ള സാധാരണക്കാരന് തരണം ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും. ഇതാണ് പറഞ്ഞത്, ഇത് ലോക്ക്ഡൗൺ അറിയിപ്പ് വരുന്നതിന് മുൻപാണ്. അന്ന് കോവിഡ് കൂടി വരുന്നതിന്റെ ആശങ്ക ആണ് പങ്കുവച്ചത് .
ഈ വാക്കുകളെ വളച്ചൊടിച്ചു എനിക്ക് ജീവിക്കാൻ വയ്യാത്ത അവസ്ഥയിലാണ് എന്നാക്കി ചില യൂട്യൂബ് ചാനലുകൾ അങ്ങനെ വാർത്ത വന്നതിന്റെ പേരിൽ ഞാൻ അറിയാത്ത പലരും എന്നെ മെസേജ് അയച്ചു മോശമായി സംസാരിക്കുകയും അറിയാവുന്നവർ എന്തുപറ്റി ഇത്രയും അവസ്ഥയിൽ ആണോ എന്നും ഞങ്ങളോടൊന്നും പറയാതെ എന്തിനു ഇങ്ങനൊരു വാർത്ത കൊടുത്തു നാണക്കേട് വാങ്ങിയതെന്നും അങ്ങനെ പ്രതികരണം പലവിധത്തിൽ…. എനിക്ക് പറയാൻ ഉള്ളത് ഒരു സാധാരണ വ്യക്തി ആണ് ഞാനും എന്നെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഗോസിപ്പ് ഉണ്ടാക്കി തെറിവിളിപ്പിച്ചു ഉപദ്രവിക്കരുത്. ഈ പ്രവണത എന്നെ പോലുള്ളവർക്ക് പ്രിയപ്പെട്ടവരോട് ഒന്നും പങ്കു വയ്ക്കാൻ പറ്റാതെ ആക്കും……ഈ തെറിവിളിക്കുന്നവരെ ഒന്നും പറയാൻ പറ്റില്ല, കാരണം അത്ര മോശമായാണ് ക്യാപ്ഷൻ കൊടുക്കുക എന്നാലല്ലേ, തെറിവിളിക്കുന്നത് കേട്ട് സന്തോഷിക്കാനും ചാനൽ സബ്സ്ക്രൈബ്ഴ്സിനെ കൂട്ടാനും സാധിക്കൂ. എന്തിനാണ് ഇങ്ങനെ മാധ്യമപ്രവർത്തനം…
എന്റെ ഒരുപാട് സുഹൃത്തുക്കൾ മാധ്യമ പ്രവർത്തകരുണ്ട്. സത്യസന്ധമായി ജോലി ചെയ്യുന്നവർ. ബഹുമാനമാണ് ഈ ജോലിയോട്…. ദയവുചെയ്ത് എന്നെ പോലുള്ള സാധാരണ മനുഷ്യരെ സഹായിച്ചില്ലെകിലും ഉപദ്രവിക്കരുത്… പിന്നെ തെറി വിളിക്കുന്നവരോട് മാത്രം ആയി…. കോടികൾ വാങ്ങി കീശയിൽ ഇട്ട് ധൂർത്തു കാണിച്ചിട്ട് മോങ്ങുന്നോ എന്ന് ആണല്ലോ കൂടുതൽ പറഞ്ഞത്… എങ്കിൽ ആദ്യം ഒന്നറിയുക, ഞങ്ങൾ കലാകാരൻമാർ നേരിടുന്ന വലിയ പ്രശ്നങ്ങളും ജോലി ഉള്ളപ്പോൾ മിതമായ കൂലി ഉണ്ടാകും. ചിലപ്പോൾ ജോലി ഒട്ടും ഇല്ലാത്ത അവസ്ഥയും. എങ്കിലും ഭൂരിപക്ഷം പേരും ഒരു സങ്കടങ്ങളും ആരോടും പറയില്ല. കാരണം ജനങ്ങൾ കലാകാരന്മാരെ കാണുന്ന കാഴ്ചപ്പാട് വളരെ വലിയ ഒരു നിലയിൽ ആണ്. അതിൽ കുറച്ചു പേര് ഒരുപാട് കഷ്ടപ്പെട്ട് ഒരു നല്ല നിലയിൽ എത്തിയിട്ടുണ്ട്. പക്ഷെ ഭൂരിഭാഗം ഞാൻ മുകളിൽ പറഞ്ഞ പ്രശ്നം നേരിടുന്നു. സാധാരണ മനുഷ്യർ തന്നെയാണ് കലാകാരും. ജോലി സമൂഹത്തിനെ രസിപ്പിക്കുക എന്നതാണ്. അതുകൊണ്ട് ഇനിയെങ്കിലും നല്ലത് പറഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുതേ ഞാനും ചെറുതായി ജീവിച്ചോട്ടെ….. ഇതും മോശമായ രീതിയിൽ വ്യാഖ്യാനിക്കരുതേ പ്രിയമുള്ളവരെ…
Content Highlight: Don't bother, let me live a little too - Uma Nair

































