സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പരിചിതമാണ് സാജന്‍ സൂര്യ എന്ന പേര്.മകളുടെ ആശുപത്രി ദിനങ്ങളെ കുറിച്ച് നടൻ സാജൻ സൂര്യ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.ആ സമയത്ത് സാജൻ സൂര്യയും ഭാര്യയും അനുഭവിച്ച വേദനയും എത്രത്തോളമായിരുന്നുവെന്ന് നടന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. ഇപ്പോഴിത മകൾ കടന്നു പോയ മാനസികാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുകയാണ്. തനിക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള ആശങ്ക മകൾ പങ്കുവെച്ചിരുന്നുവെന്ന് നടൻ അഭിമുഖത്തിൽ പറഞ്ഞു. വാക്കുകൾ ഇങ്ങനെ...
ഫേസ്ബുക്കിൽ ഞാൻ എഴുതിയ കുറിപ്പ് വന്ന ശേഷം ഒരുപാട് പേർ വിളിച്ചു. മോളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തിരക്കി. 4 ദിവസം മുമ്പ് ലാസ്റ്റ് റിവ്യൂ ആയിരുന്നു. ഇപ്പോൾ പ്രശ്നമൊന്നുമില്ല. അവൾ പൂർണ ആരോഗ്യത്തോടെയിരിക്കുന്നു. മാനസികമായും സന്തോഷവതിയായി. ആശുപത്രിയിൽ നിന്നു പോന്നപ്പോൾ തന്നെ അത്തരം ആശങ്കകൾ ഒഴിഞ്ഞിരുന്നു.

ആദ്യമൊക്കെ ടെസ്റ്റും ഡ്രിപ്പും മരുന്നുമൊക്കെയായപ്പോൾ മാനസികമായി മോൾ ഡൗൺ ആയിരുന്നു. കിടുങ്ങലും വിറയലുമുള്ളപ്പോള്‍ വലിയ പ്രശ്നമായിരുന്നു. ഭയങ്കര വിറയലായിരുന്നു. കണ്ടു നിൽക്കാനാകില്ല. പേടിയാകും. മൂന്നു പുതപ്പും ഒരു കരിമ്പടവും പുതപ്പിച്ച്, ഭാര്യ അവളെ ചേർത്തു പിടിച്ച് കിടക്കും. എന്നിട്ട് ഞാന്‍ കാല് തിരുമ്മി ചൂടാക്കും. എല്ലാം കൂടിയായപ്പോള്‍ ഒടുവില്‍ മോളു ചോദിച്ചു, 'അമ്മാ എനിക്കെന്തെങ്കിലും കുഴപ്പം പറ്റുമോ' എന്ന്. അതു കേട്ടപ്പോൾ തകർന്നു പോയി. ഡോക്ടർമാരുടെയും നേഴ്സുമാരുടെയുമൊക്കെ പിന്തുണ മറക്കാനാകില്ല. അവർ കൂടെത്തന്നെയുണ്ടായിരുന്നു. ഇപ്പോൾ 40 ദിവസം കഴിഞ്ഞു.
തലച്ചോർ ഒഴികെ ഹൃദയം, കരൾ, ശ്വാസകോശം തുടങ്ങി മോളുടെ മറ്റെല്ലാ ആന്തരികായവയങ്ങളെയെല്ലാം കൊവിഡ് ബാധിച്ചിരുന്നു. ആശുപത്രിയിലെത്തുന്നതിന് ഒരു മാസം മുൻപാകാം മോൾക്ക് കൊവിഡ് വന്നു പോയതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ, കൊവിഡിന്റെതായ ഒരു ലക്ഷണവും അവൾ കാണിച്ചിരുന്നില്ല. ഇളയ മോൾക്കും വൈഫിനും മാത്രമാണ് വന്നത്. അവരാണെങ്കില്‍ പുറത്തു പോയിട്ടുമില്ല. ഞാൻ വഴിയാകാം അവർക്ക് കിട്ടിയത്. എനിക്ക് ബാധിച്ചു കാണില്ല. പരമാവധി സൂക്ഷിച്ചാണ് ഞങ്ങള്‍ മുന്നോട്ടു പോയിരുന്നത്. ഒട്ടും അലംഭാവം കാണിച്ചിരുന്നില്ല. എന്നിട്ടും കൊവിഡിൽ നിന്നു രക്ഷപ്പെടാനായില്ലെന്നും സാജൻ സൂര്യ അഭിമുഖത്തിൽ പറഞ്ഞു
Content Highlight: Sajan Surya talks about the mood his daughter went through

































