പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് വിജയരാഘവൻ.ജനപ്രിയ നാടക-സിനിമാ ആർട്ടിസ്റ്റ് എൻ. എൻ. പിള്ളയുടെ മകനായ വിജയരാഘവൻ ഏറെ നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള വിജയരാഘവന്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. സഹനടനായും വില്ലന്‍ വേഷങ്ങളിലും കൂടുതല്‍ തിളങ്ങിയ നടന്‍ നായകനായും അഭിനയിച്ചിരുന്നു. റാംജിറാവു സ്പീക്കിംഗ് പോലുളള ചിത്രങ്ങളാണ് നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായത്. മോളിവുഡില്‍ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിജയരാഘവന്‍ പ്രവര്‍ത്തിച്ചിരുന്നു.
കൂടാതെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചും പ്രേക്ഷകരുടെ കെെയ്യടി നേടിയിരുന്നു താരം. സിനിമകള്‍ക്ക് പുറമെ മിനിസക്രീനിലും എത്തിയിരുന്നു താരം. പ്രശസ്ത നാടകനടനും സിനിമാ താരവുമായ എന്‍എന്‍ പിളളയുടെ മകനായ വിജയരാഘവന്‍ അദ്ദേഹത്തിന്‌റെ പാത പിന്തുടര്‍ന്നാണ് അഭിനയ രംഗത്ത് എത്തുന്നത്.
മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു. എറ്റവുമൊടുവിലായി 2017ല്‍ ദളപതി വിജയുടെ ഭൈരവ എന്ന ചിത്രത്തിലാണ് തമിഴില്‍ വിജയരാഘവന്‍ എത്തിയത്. അതേസമയം ആദ്യമായി സിനിമയില്‍ അഭിനയിച്ച അനുഭവം ഒരഭിമുഖത്തില്‍ വിജയരാഘവന്‍ വെളിപ്പെടുത്തിയിരുന്നു. അച്ഛന്‌റെ കാപാലിക എന്ന നാടകം സിനിമയാക്കിയപ്പോള്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലാതിരുന്ന തന്നെ നിര്‍ബന്ധിച്ചാണ് ആ വേഷം ചെയ്യിപ്പിച്ചതെന്ന് നടന്‍ പറയുന്നു.
സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചതല്ല. എന്നാല്‍ അച്ഛന്‌റെ കാപാലിക നാടകം സിനിമയാക്കിയപ്പോള്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു. അന്നാണ് ഞാന്‍ ഒരു സിനിമ ചിത്രീകരണം ആദ്യമായി കാണുന്നത്. അന്ന് എനിക്ക് ഒരു ഭാഗ്യമുണ്ടായി. ഞാന്‍ ആദ്യം അഭിനയിക്കുന്നത് ഷീല ചേച്ചിക്കൊപ്പമാണ്. എന്റെ രണ്ടാമത്തെ ചിത്രം അമ്മയ്‌ക്കൊരുമ്മ എന്ന ശ്രീകുമാരന്‍ തമ്പി സാറിന്‌റെ സിനിമയാണ്.
അത് കഴിഞ്ഞിട്ടാണ് സുറുമയിട്ട കണ്ണുകള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. എനിക്ക് സിനിമയില്‍ തിരക്കേറുന്നത് ജോഷിയുടെ ന്യൂഡല്‍ഹി തൊട്ടാണ്. ആ സിനിമയാണ് നടനെന്ന നിലയില്‍ എനിക്ക് ബ്രേക്ക് കിട്ടിയത്, അഭിമുഖത്തില്‍ വിജയരാഘവന്‍ പറഞ്ഞു. അതേസമയം 1987ലാണ് ന്യൂഡല്‍ഹി പുറത്തിറങ്ങുന്നത്. മമ്മൂട്ടിയെ സൂപ്പര്‍താര പദവിയില്‍ എത്തിയ ചിത്രം കൂടിയാണ് ന്യൂഡല്‍ഹി.
അനന്തന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയരാഘവന്‍ അവതരിപ്പിച്ചത്. സുരേഷ് ഗോപി, സുമലത, ഉര്‍വ്വശി, ത്യാഗരാജന്‍, ദേവന്‍, ജഗന്നാഥ വര്‍മ്മ, പ്രതാപചന്ദ്രന്‍, സിദ്ധിഖ്, മോഹന്‍ ജോസ്, പികെ അബ്രഹാം, ജെയിംസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്ക് ലഭിച്ച വിജയചിത്രം കൂടിയായിരുന്നു ന്യൂഡല്‍ഹി. തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയായും മാറിയിരുന്നു. മമ്മൂട്ടി ചിത്രം പിന്നീട് ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയിലും കന്നഡത്തിലും ഇതേപേരില്‍ തന്നെയാണ് സിനിമ ഇറങ്ങിയത്. മൂന്ന് ഭാഷകളിലും ജോഷി തന്നെ ന്യൂഡല്‍ഹി സംവിധാനം ചെയ്തു.
Vijayaraghavan with openness