ബിഗ് ബോസ് വീട്ടിൽ തന്റെ ജീവിത കഥ തുറന്ന് പറഞ്ഞ് ശ്രീരേഖ. അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായിരുന്നു താനെന്നും അത് തന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയെന്നും ശ്രീരേഖ തുറന്ന് പറഞ്ഞു. പത്ത് വർഷം മുമ്പ് അരയ്ക്ക് താഴോട്ട് തളർന്ന് പോയ ആളായിരുന്നു ഞാൻ.
പാർഷ്യൽ പരാലിസിസ് വന്നതാണ്. ആ ഒരു സമയമാണ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയത്. പത്ത് മാസം ബെഡിലായി. ആ സമയം എന്റെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും എന്നെ കൊണ്ട് പോയിരുന്നത് അച്ഛനായിരുന്നു.
ജീവിതത്തിൽ എപ്പോഴും കൂടെ നിൽക്കാമെന്ന് പറഞ്ഞ എല്ലാവരും എന്റെയടുത്ത് നിന്ന് പോയി. അതിൽ ഒരു സങ്കടവുമില്ല. ഞാൻ എഴുന്നേറ്റപ്പോൾ പോയവരൊക്കെ തിരിച്ച് വന്നു. അവരോട് അങ്ങനേ പൊക്കോളാൻ ഞാൻ പറഞ്ഞു.
അത്തരം ആളുകളെ ജീവിതത്തിൽ ചേർത്ത് നിർത്തുന്നത് ശരിയല്ല. അവരൊക്കെ തിരിച്ച് വന്നപ്പോഴും ഞാൻ വേണ്ടെന്ന് പറഞ്ഞു. അച്ഛന് കാൻസർ വന്ന് തുടങ്ങിയ ഘട്ടത്തിലാണ് തന്നെ ശ്രുശ്രൂഷിച്ചിരുന്നെന്ന് ശ്രീരേഖ പറഞ്ഞു.
എന്നെക്കൊണ്ട് ഇനി ഒന്നും പറ്റില്ലെന്നായപ്പോൾ രണ്ട് കൈയുണ്ടല്ലോ എന്ന് തോന്നി. സിനിമയിൽ കാണുന്നത് പോലെ തുഴഞ്ഞായിരുന്നു ആദ്യത്തെ മൂവ്മെന്റ്. അവിടെ നിന്നും പയ്യെ തിരിച്ച് വരണമെന്നായി. പലയിടത്തും കൊണ്ട് പോയി. പല ചികിത്സകളും ചെയ്തു.
ഒരു ചികിത്സയും ഫലിച്ചില്ല. ദൈവത്തോട് പ്രാർത്ഥിക്കാൻ എല്ലാവരും പറഞ്ഞു. ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. എനിക്ക് എണീക്കണമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. അച്ഛന് എന്തെങ്കിലും പറ്റിയാൽ അമ്മയ്ക്കൊരു ഭാരമാകാൻ ഞാൻ ആഗ്രഹിച്ചില്ല. ദൈവമത് കേട്ടു. എന്റെ കാലിന് ചെറിയ അനക്കം വന്നു.
അന്ന് അച്ഛൻ ഒരുപാട് സന്തോഷിച്ചു. ഞാൻ എണീറ്റ് നിന്നിട്ടേ ട്രീറ്റ്മെന്റിന് പോകൂ എന്ന് അച്ഛൻ പറഞ്ഞിരുന്നു. അച്ഛന്റെ ട്രീറ്റ്മെന്റിന് വേണ്ടിയാണ് ഞാൻ എണീറ്റത്. ഞാൻ നടക്കാൻ പഠിച്ചു. അച്ഛന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞു.
അച്ഛന്റെ വോക്കൽ കോർഡ് നീക്കം ചെയ്തു. അച്ഛൻ സംസാരിക്കാതായി. 2019 ഡിസംബർ 14 ന് അച്ഛൻ എന്റെയടുത്ത് നിന്ന് പോയി. ഹൃദയാഘാതാമായിരുന്നു. അച്ഛനെ ആശുപത്രിയിൽ കൊണ്ട് പോകുമ്പോൾ പറഞ്ഞത് ഞാനെനി തിരിച്ച് വരുമോയെന്ന് അറിയില്ലെന്നാണ്. ആൾക്കാരുടെ ആത്മാവ് പോകുമ്പോൾ തണുത്ത കാറ്റ് വീശുമോ എന്നറിയില്ല.
എനിക്കൊരു തണുത്ത കാറ്റടിച്ചു. അതെന്റെ അച്ഛനാണെന്ന് വിശ്വസിക്കുന്നു. അച്ഛൻ മരിച്ചെന്ന് ആ സമയത്ത് തനിക്ക് ഫോൺ കോൾ വന്നെന്നും ശ്രീരേഖ കരഞ്ഞ് കൊണ്ട് പറഞ്ഞു. അച്ഛൻ അവസാനമായി എന്നോട് പറഞ്ഞത് നീ ഒറ്റയ്ക്ക് താമസിക്കരുത്. ഇനി ഒറ്റയ്ക്ക് ജീവിക്കേണ്ട, എനിക്കവനെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. അങ്ങനെ അച്ഛൻ മരിച്ച് നാലാമത്തെ മാസമാണ് ഞാൻ കല്യാണം കഴിക്കുന്നത്. അച്ഛന് ഇഷ്ടപ്പെട്ട ആളെയാണ് വിവാഹം ചെയ്തത്.
തന്നെ പൊന്നു പോലെ അദ്ദേഹം നോക്കുന്നുണ്ടെന്നും ശ്രീരേഖ പറഞ്ഞു. എന്നാൽ തന്റെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് ശ്രീരേഖ വ്യക്തമായി സംസാരിച്ചില്ല. ഇതേക്കുറിച്ച് അർജുൻ ശ്രീരേഖയുമായി സംസാരിച്ചു. അപ്പോഴാണ് ശ്രീരേഖ ഇതേക്കുറിച്ച് കൂടുതൽ വിശദീകരിച്ചത്. ആദ്യ റിലേഷൻഷിപ്പിലുള്ള ആൾ ഒരുപാട് ഉപദ്രവിക്കുമായിരുന്നു.കേസിനൊന്നും പോയില്ല.
അത് തനിക്ക് വീണ്ടും വലിച്ചിടാൻ താൽപര്യമുണ്ടായിരുന്നില്ല. ഇത് കേൾക്കുമ്പോൾ എന്റെ കുടുംബം കരയും. ആദ്യ ഭർത്താവുമായി നിയമപരമായി വേർപിരിഞ്ഞതാണ്. ഒരു അപേക്ഷയായിരുന്നു. ഞാൻ പാെക്കോട്ടെ, എനിക്കൊരു ലൈഫുണ്ട്, എന്നെ വിടുമോ എന്ന് ചോദിച്ചു. പിന്നെ ഞാനവിടെ ചെന്നിട്ട് കാര്യമില്ലല്ലോ. അങ്ങനെ താൻ ബന്ധം പിരിയാൻ സമ്മതിക്കുകയായിരുന്നെന്നും ശ്രീരേഖ വ്യക്തമാക്കി.
#biggboss #malayalam #season #6 #sreerekha #reveals #really #happened #her #life