ഒരു കാലത്ത് മലയാള സിനിമയിൽ സഹനടിയുടെ വേഷങ്ങളിലും കോമഡി റോളുകളിലും തിളങ്ങിയിരുന്ന നടിയാണ് തെസ്നി ഖാൻ. മലയാളത്തിന് നിരവധി കാലാകാരന്മാരെ സമ്മാനിച്ചുള്ള കലാഭവനിൽ നിന്നും തന്നെയാണ് തെസ്നി ഖാനും സിനിമയിലേക്ക് എത്തിയത്.
മുപ്പത് വർഷത്തിലേറെയായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തെസ്നി ഖാൻ സ്റ്റേജ് ഷോകൾ സജീവമായിരുന്ന കാലത്ത് മറ്റ് കലാകാരന്മാർക്കൊപ്പം സ്കിറ്റുകളിലൂടെ ചിരിയുടെ മാലപടക്കം തീർത്തിരുന്നു. കോമഡി വളരെ മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവായിരുന്നു തെസ്നിയെ കൂടുതൽ ജനപ്രിയമാക്കിയത്.
1988ൽ ഡെയ്‌സി എന്ന ചിത്രത്തിലൂടെ ആണ് തെസ്നി ഖാൻ അഭിനയരംഗത്ത് എത്തിയത്. പിന്നീട് ചെറുതും വലുതുമായി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നല്ല കയ്യടക്കം തെസ്നിഖാന് ഉണ്ട്. 2020ൽ മോഹൻലാൽ അവതാരകൻ ആയ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു.
ഡെയ്സി, അപരൻ, വൈശാലി, മൂന്നാംപക്കം, ഗോഡ്ഫാദർ, ഞാൻ ഗന്ധർവൻ, എന്നും നന്മകൾ, മിമിക്സ പരേഡ്, മൈ ഡിയർ മുത്തച്ഛൻ, കടൽ, കുസൃതിക്കാറ്റ്, പുള്ളിപുലികളും ആട്ടിൻക്കുട്ടിയും, ആകാശഗംഗ, ഉൾട്ട എന്നിങ്ങനെ ഒട്ടനവധി സിനിമകളിൽ തെസ്നി അഭിനയിച്ചിട്ടുണ്ട്.
അമ്പത്തൊന്നിലും അവിവാഹിതയായി തുടരുന്ന തെസ്നി ഖാൻ കലാഭവനിലേക്ക് എത്തിയതിനെ കുറിച്ചും അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ സംഭവിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചും തുറന്ന് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയകളിൽ വൈറലാവുകയാണ്.
കലാഭവൻ ഹനീഫിനെ അഞ്ച് പെൺകുട്ടികൾ ചേർന്ന് നിരന്തരം വായിനോക്കിയപ്പോൾ താനും ഒപ്പം ചേർന്നിരുന്നുവെന്നും തെസ്നി പറയുന്നുണ്ട്. കലാഭവൻ ഹനീഫിനെ പ്രേമിക്കാൻ തോന്നിയ നിമിഷത്തെ കുറിച്ചും തെസ്നി ഖാൻ പറയുന്നു. അമൃത ടിവിയിൽ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത പരിപാടിയിലാണ് തെസ്നിഖാൻ സുഹൃത്തുക്കൾക്കൊപ്പം മനസ് തുറന്നത്.
'ഞാൻ കലാഭവനിൽ പ്രവർത്തിക്കുന്ന കാലത്ത് ഏറ്റവും സുന്ദരനായി തോന്നിയ വ്യക്തി കലാഭവൻ ഹനീഫ് ആയിരുന്നു. അന്ന് ട്രൂപ്പിൽ വളരെ സുന്ദരനൊക്കെ ആയിട്ടേ ഹനീഫിക്ക വരുകയുള്ളൂ. ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ടാണ് വന്നത്. അന്ന് ഇക്ക വരുമ്പോൾ നമ്മൾ പെൺകുട്ടികൾ പറയുമായിരുന്നു അയാളെ കാണാൻ നല്ല ഭംഗി ഉണ്ട് അല്ലെ എന്ന്. ലിപ്സ്റ്റിക് ഒക്കെ ഇട്ടപോലെ ആയിരുന്നു അന്ന് ചുണ്ടുകൾ' തെസ്നി ഖാൻ പറയുന്നത് കേട്ട് കലാഭവൻ ഹനീഫ് അടക്കമുള്ളവർ പൊട്ടിച്ചിരിച്ചു.
'ഞാൻ കലാഭവനിൽ പ്രവർത്തിക്കുന്ന കാലത്ത് ജയറാം അടക്കമുള്ളവരും അവിടെ ഉണ്ടായിരുന്നു. എനിക്ക് പഠിക്കുന്ന സമയത്ത് തന്നെ കലാപരമായ കഴിവുകൾ ഉണ്ടായിരുന്നു. അന്ന് പഠിക്കാൻ അത്ര മുമ്പോട്ട് ആയിരുന്നില്ല ഞാൻ. നാല് വയസ് മുതൽ ഉപ്പയോടൊപ്പം സ്റ്റേജുകളിൽ ഞാനും കയറുമായിരുന്നു. പഠിക്കാൻ മോശമായപ്പോൾ കലാഭവനിൽ ചേർക്കുകയായിരുന്നു.
ഡാൻസും അവതരിപ്പിക്കുമായിരുന്നു. ആദ്യത്തെ പ്രതിഫലം 75 രൂപ ആയിരുന്നു. അതിൽ 25 രൂപ ഗാനഭൂഷണം ഫീസ് കൊടുക്കും. അമ്പത് രൂപ വീട്ടിലും കൊടുക്കും. സ്കിറ്റ് ചെയ്തത് റഹ്മാനിക്ക കാരണമാണ്' തെസ്നി ഖാൻ പറയുന്നു. ബാബു രാജിന്റെ സംവിധാനത്തിൽ ഈ വർഷം റിലീസ് ചെയ്ത ബ്ലാക്ക് കോഫിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത തെസ്നി ഖാൻ സിനിമ. അറേബ്യൻ സഫാരി, ഗോൾഡ് അടക്കം നിരവധി സിനിമകൾ തെസ്നിയുടേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.
Content Highlight: 'Kalabhavan wanted to love Hanif'; Tesni Khan

































