നടി രഞ്ജുഷ മേനോൻ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിലെ സലിംകുമാറിന്റെ ഭാര്യ റോളിലാണ് ആളുകൾക്ക് കൂടുതൽ പരിചയം. ചെറിയ വേഷമായിരുന്നുവെങ്കിലും വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒട്ടനവധി സിനിമകളിലും നിരവധി മലയാളം സീരിയലുകളിലും സഹനടിയായും വില്ലത്തിയായും തിളങ്ങി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി രഞ്ജുഷയുടെ മരണ വാർത്ത പുറത്ത് വന്നത്.
സീരിയൽ മേഖലയിലെ താരങ്ങളും അണിയറപ്രവർത്തകരുമൊന്നും ഇപ്പോഴും നടിയുടെ മരണ വാർത്ത വിശ്വസിക്കാൻ തയ്യാറായിട്ടില്ല. കലയിലും പഠനത്തിലുമെല്ലാം തിളങ്ങി നിൽക്കുന്ന സമയത്താണ് രഞ്ജുഷയ്ക്ക് സിനിമാ അവസരങ്ങൾ ലഭിച്ചത്. ക്ലാസ്മേറ്റ്സിലൂടെയായിരുന്നു തുടക്കം. ആദ്യ വിവാഹത്തിൽ രഞ്ജുഷയ്ക്ക് ഒരു മകളുണ്ട്.
രഞ്ജുഷ ഷൂട്ടിങ് തിരക്കുകളും മറ്റുമായി എപ്പോഴും തിരുവനന്തപുരത്ത് ആയതിനാൽ രഞ്‍ജുഷയുടെ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. നിരവധി ഹിറ്റ് സീരിയലുകളില്‍ ക്രിയേറ്റീവ് ഡയരക്ടറായി പ്രവൃത്തിച്ചിരുന്ന മനോജ് ശ്രീകലത്തിനൊപ്പം ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു രഞ്ജുഷ. മനോജ് ഷൂട്ടിങിന് പോയപ്പോഴാണ് രഞ്ജുഷ ആത്മഹത്യ ചെയ്തത്. ഇരുവരും ഒരുമിച്ച് ഒരു ഫ്ലാറ്റിലായിരുന്നു താമസം. മുപ്പത്തിയഞ്ചുകാരിയായ രഞ്ജുഷയുടെ വേർപാട് കലാലോകത്തിന് വലിയ വേദനയാകുമ്പോൾ നാളുകൾക്ക് മുമ്പ് ഏഖ മകളെ കുറിച്ച് രഞ്ജുഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

താൻ എപ്പോഴും ഷൂട്ടിങ് തിരക്കുകളിലായിരിക്കുന്നതിൽ മകൾക്ക് പരാതിയുണ്ടായിരുന്നുവെന്നാണ് രഞ്ജുഷ പറയുന്നത്. മൗലി ഫിലിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജുഷ അഭിനയത്തിലേക്ക് എത്തിയ കഥകൾ അടക്കം വെളിപ്പെടുത്തിയത്. 'എനിക്കൊരു മകളാണ് ഉള്ളത്. അവള്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്.' 'ഷൂട്ടിങ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മാസത്തില്‍ ഒരു ഇരുപത് ദിവസവും ഞാന്‍ തിരുവനന്തപുരത്ത് തന്നെയാവും.
അവള്‍ നാട്ടില്‍ അമ്മയ്‌ക്കൊപ്പമാണ്. അമ്മയാണ് അവളെ വളര്‍ത്തുന്നതും പഠിപ്പിയ്ക്കുന്നതുമെല്ലാം. അവധിയ്ക്ക് ഞാന്‍ വീട്ടില്‍ പോകുമ്പോള്‍ ആദ്യം മകൾ ചോദിയ്ക്കുന്നത് അമ്മ എപ്പോഴാണ് തിരിച്ചുപോകുന്നത് എന്നാണ്. അമ്മയ്ക്ക് ഈ മാസം ഷൂട്ടിങ് കുറച്ച് ദിവസങ്ങള്‍ മാത്രമെ ഉണ്ടാവാന്‍ പാടുള്ളൂ എന്നാണ് അവളുടെ പ്രാര്‍ത്ഥന.'
'ഞാന്‍ ഒരു തിരുപ്പതി ഭക്തയാണ്. മാസത്തില്‍ രണ്ട് തവണയെങ്കിലും തിരുപ്പതിയില്‍ പോകും. ഞാന്‍ പ്രാര്‍ത്ഥിച്ചതെല്ലാം ഇതുവരെ ദൈവം എനിക്ക് തന്നിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ മകളുടെ തല മൊട്ടയടിയ്ക്കുന്നതാണ് പതിവ്. ഇപ്പോള്‍ അവള്‍ സംസാരിച്ച് തുടങ്ങിയതിന് ശേഷം ഞാന്‍ തിരുപ്പതിയില്‍ പോകുന്ന കാര്യം അമ്മയോട് പറയുമ്പോഴേക്കും അവൾ തടയും.' 'എന്റെ തല മൊട്ടയടിക്കാനാണെങ്കില്‍ പോകേണ്ടെന്നാണ് അവൾ പറയാറുള്ളത്. മകളെ കുറിച്ച് എനിക്ക് വലിയ സ്വപ്‌നങ്ങള്‍ ഒന്നുമില്ല. അവള്‍ക്ക് എന്താണ് താത്പര്യം അതിന് പിന്തുണയ്ക്കും. വല്ലപ്പോഴും മാത്രം കാണുന്നത് കാരണം അവളുമായി ഞാന്‍ നല്ല ഫ്രണ്ട്‌ലിയാണ്. പഠിക്കാനാണ് താത്പര്യം എങ്കില്‍ പഠിപ്പിയ്ക്കും.'
'എക്‌സ്ട്ര കരിക്കുലര്‍ ആക്ടിവിറ്റീസിനോട് അവള്‍ക്ക് താത്പര്യമുള്ളതായിട്ടൊന്നും തോന്നിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പഠിപ്പിക്കാനും വിരോധമില്ലെന്നാണ്', മകളെ കുറിച്ച് സംസാരിച്ച് രഞ്ജുഷ പറഞ്ഞത്. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദാനന്തര ബിരുദവും ഭരതനാട്യത്തില്‍ ബിരുദവും നേടിയിട്ടുണ്ട് രഞ്ജുഷ മേനോൻ. എല്‍എല്‍ബിയ്ക്ക് പോകണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷെ റെഗുലര്‍ ക്ലാസിന് പോകണമെന്നത് കൊണ്ട് ഷൂട്ടിങ് തിരക്കില്‍ രഞ്ജുഷയ്ക്ക് സാധിച്ചില്ല. ആ ആഗ്രഹം ബാക്കിയാക്കിയാണ് വേർപാട് സംഭവിച്ചിരിക്കുന്നത്. രഞ്ജുഷയുടെ വിയോഗ വാർത്ത പുറത്ത് വന്നപ്പോൾ മുതൽ താരത്തിന്റെ സുഹൃത്തുക്കൾ അടക്കം മകളെ തനിച്ചാക്കി പോകാനുള്ള തീരുമാനം അവൾ എന്തിന് എടുത്തുവെന്ന് അറിയില്ലെന്നാണ് പറയുന്നത്.
Content Highlight: #renjushamenon #openup #bond #daughter #old #video #viral

































