ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളത് സീരിയലുകൾക്കാണ്. മലയാളത്തിൽ തന്നെ നിരവധി സീരിയലുകളാണ് വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്യുന്നത്. സീരിയൽ കഴിഞ്ഞ ശേഷം മാത്രമാണ് പാട്ട്, സിനിമ, റിയാലിറ്റി ഷോ എന്നിവയ്ക്ക് കുടുംബപ്രേക്ഷകർക്ക് ഇടയിൽ സ്ഥാനമുള്ളത്.
സീരിയൽ വളരെയധികം സാധരണക്കാരെ സ്വാധീനിക്കുന്നുണ്ട് എന്നതിനാൽ തന്നെ സീരിയൽ താരങ്ങൾക്കും വലിയ കുടുംബപ്രേക്ഷകരാണ് ആരാധകരായി കുടൂതലുള്ളത്. അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നാണ് ഇത്തവണത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചത്.
കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജൂറി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ച് കാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുവെന്നും ജൂറി അന്ന് വ്യക്തമാക്കിയിരുന്നു.
സംഭവം സീരിയൽ താരങ്ങൾക്കിടയിൽ വളരെയധികം പ്രതിഷേധമുണ്ടാക്കി. നിരവധി മുതിർന്ന സീരിയൽ താരങ്ങളടക്കം ജൂറി തീരുമാനത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ ഇന്ന് ടെലിവിഷനിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസറിങ് ഏർപ്പെടുത്തണമെന്ന തരത്തിൽ മന്ത്രി സജി ചെറിയാൻ അടക്കമുള്ളവരും അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോൾ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് സീരിയൽ താരം ഡോ.ഷാജു. ഇരുപത്തി രണ്ട് വർഷത്തിൽ അധികമായി സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഷാജു സീരിയലുകൾക്ക് സെൻസറിങ് വേണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി.
സ്ത്രീകൾക്കിതിരായ അതിക്രമോ, പീഡനമോ, ബാലവേലയോ, ലഹരി മരുന്നുകളുടെ ഉപയോഗമോ ഒന്നും സീരിയലുകളിൽ കാണിക്കാറില്ലെന്നും പിന്നെന്തിനാണ് സെൻസറിങ് വേണമെന്ന് അധികാരികൾ പറയുന്നത് എന്ന് മനസിലാകുന്നില്ലെന്നുമാണ് ഷാജു പറയുന്നത്. '
ടിവി സീരിയലിൽ പീഡനമോ, വയലൻസോ , ബാലവേലയോ, മയക്ക് മരുന്നുകളോ ലഹരി വസ്തുക്കളോ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന രംഗങ്ങളോ ഒന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല. ചില ചാനലുകളിൽ ശക്തമായ നിർദേശങ്ങൾ വരെയുണ്ട്... സ്ത്രീകളെ ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യുന്ന രംഗങ്ങൾ പോലും ടിവിയിൽ കാണിക്കരുതെന്ന്. ഇതിനൊക്കെ മുകളിൽ എന്താണ് ഒരു സീരിയയിൽ സെൻസർ ചെയ്യാൻ ഉള്ളത്?' ഷാജു ചോദിച്ചു.
'കുടുംബപ്രേക്ഷകർ വിനോദത്തിന് വേണ്ടി മാത്രമാണ് സീരിയലുകൾ കാണുന്നത്. അതിനുള്ളിലെ ചില രംഗങ്ങൾ കണ്ടതിന്റെ പേരിൽ ആരെങ്കിലും വഴിതെറ്റി പോവുകയോ അനുകരിക്കാൻ ശ്രമിക്കുകയോ ചെയ്തതായി കണ്ടിട്ടില്ല.
സീരിയലുകളിലെ രംഗങ്ങൾ ജീവിതത്തിൽ അനുകരിക്കുന്നവരാണ് ശരാശരി സീരിയൽ പ്രേക്ഷകർ എന്ന് കരുതുന്നില്ലെന്നും' ഷാജു വ്യക്തമാക്കി. റിയലിസ്റ്റിക്ക് കഥകളും രീതികളും സീരിയലിൽ കൊണ്ടുവരാൻ സാധിക്കാത്തതിന്റെ പരിമിതികളെ കുറിച്ചും ഷാജു പ്രതികരിച്ചു.
ടിആർപി റേറ്റിങ് എന്നും ഒരു വിഷയാണെന്നും ചാനലുകൾ നടത്തികൊണ്ട് പോകണമെങ്കിൽ റേറ്റിങ് ആവശ്യമാണെന്നും ഷാജു പ്രതികരിച്ചു. 'ഇപ്പോഴുള്ള സീരിയലുകളിൽ നമ്മൾ എന്തോ ഒന്ന് മിസ് ചെയ്യുന്നുണ്ട്. ശരിയാണ്. എന്നെ സംബന്ധിച്ച് ടിആർപിയാണ് അതിനുള്ള മുഖ്യ കാരണം.
ഒരു സൂപ്പർ റിയലിസ്റ്റിക് കഥ ചെയ്ത് പരീക്ഷണം നടത്താൻ ഒരു ചാനലും തയ്യാറാകില്ല. ഒരു സ്ലോട്ട് തരു... ടിആർപി സമ്മർദ്ദം ഇല്ലാതെ... ജീവിത ഗന്ധിയായ കഥകളും അതിമനോഹരമായി അത് അവതരിപ്പിക്കാൻ കഴിയുന്ന കലാകാരന്മാരും നമുക്കുണ്ട്.
ആ പഴയ കാലം നമുക്കും തിരിച്ചുകൊണ്ടുവരാൻ കഴിയും' ഷാജു പറഞ്ഞു. നേരത്തെ സീരിയലിന്റെ നിലവാരത്തകർച്ചയെ കുറിച്ചുള്ള ചോദ്യത്തിന് നടൻ റെയ്ജൻ രാജനും ഇതേ അഭിപ്രായമാണ് പറഞ്ഞത്.
നിലവാരമുള്ള സീരിയലുകൾ കൊണ്ടുവരുമ്പോൾ കാണാൻ ആളുണ്ടാകാറില്ലെന്നും ടിആർപി കുത്തനെ വകുറയുകയും ചാനലുകളുടെ നിലനിൽപ്പിനേയും അത് ബാധിക്കുമെന്നും അതിനാലാണ് മസാലകൾ സീരിയലിൽ ഉൾപ്പെടുത്തേണ്ടി വരുന്നതെന്നും റെയ്ജൻ രാജൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
No pornographic scenes, so why censor?