(moviemax.in)മലയാള സിനിമാരംഗത്തെ ചുരുക്കം വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയായ സാന്ദ്ര നിർമാണ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പല തവണ സംസാരിച്ചിട്ടുണ്ട്. നിർമാതാവ് എന്നതിലുപരി വനിതാ നിർമാതാവ് എന്ന നിലയിൽ തനിക്കുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും സാന്ദ്ര തുറന്ന് പറഞ്ഞു. ഇത്തരം പ്രശ്നങ്ങളാൽ ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും സാന്ദ്ര മാറി നിന്നു.
യൂട്യൂബ് ചാനലിൽ സാന്ദ്ര സജീവമായത് ഈ കാലഘട്ടത്തിലാണ്. നല്ല നിലാവുള്ള രാത്രി എന്ന സിനിമയിലൂടെ സിനിമാ നിർമാണ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് സാന്ദ്ര തോമസ്. ചെമ്പൻ വിനോദ്, ബാബുരാജ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. അടുത്തിടെ മലയാള സിനിമയിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സാന്ദ്ര നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. യുവതാരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോൾ ബുദ്ധിമുട്ടാണെന്ന് സാന്ദ്ര തുറന്ന് പറഞ്ഞു. അതേസമയം സിനിമാ സംഘടനകൾ വിലക്കിയ നടൻ ഷെയ്ൻ നിഗത്തെ സാന്ദ്ര പിന്തുണക്കുകയും ചെയ്തു.
മറ്റ് താരങ്ങൾക്കെതിരെ പരാതി നൽകിയപ്പോൾ ഒതുക്കി തീർത്തിട്ട് ഷെയ്നിനെ മാത്രം ലക്ഷ്യം വെക്കുന്നതെന്തിനെന്ന് സാന്ദ്ര ചോദിച്ചു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. കരിയറിനെയും കുടുംബജീവിതത്തെയും കുറിച്ച് നിർമാതാവ് സംസാരിച്ചു. സിനിമാക്കാരെ പൊതുവെ മോശമായാണ് ആളുകൾ കാണുന്നത്. പക്ഷെ അത് ഇൻഡസ്ട്രിയുടെ പ്രശ്നമായാണ് എനിക്ക് തോന്നുന്നത്. ആർട്ടിസ്റ്റായാലും ടെക്നീഷ്യൻ ആയാലും വെള്ളത്തിലിറങ്ങുന്നത് പോലെയാണ്. വേറൊരാളെ കാലിൽ പിടിച്ച് വലിച്ചാലെ നമുക്ക് കയറാൻ പറ്റൂ. ആ മത്സരമുണ്ട്. അതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഒരുപക്ഷെ അറിയാതെ താനും അങ്ങനെ ചെയ്തിട്ടുണ്ടാവാമെന്നും സാന്ദ്ര തോമസ് പറയുന്നു. 'സിനിമയെന്നത് കൂട്ടായ പ്രവൃത്തിയാണ്. എല്ലാവരും ഒരുമിച്ച് നിൽക്കണം. സക്സസ് വരുമ്പോൾ മാത്രമല്ല പരാജയത്തിലും ഒരുമിച്ച് നിൽക്കണം. ഒരു സിനിമ പരാജയപ്പെട്ടാൽ നിർമാതാവിന്റെ ഒരു വിവരവും ഉണ്ടാവില്ല. അയാൾ വിളിച്ചാൽ പോലും ആരും ഫോണെടുക്കില്ല,' സാന്ദ്ര പറയുന്നു. കുടുംബവും കരിയറും ഒന്നിച്ച് കൊണ്ടുപോവുന്നതിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു.
സിനിമാ നിർമാണം വളരെ സമ്മർദ്ദം നിറഞ്ഞ ജോലിയാണ്. പക്ഷെ അതിന്റെ പേരിൽ കുട്ടികളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് സാന്ദ്ര വ്യക്തമാക്കി. കുട്ടികൾക്ക് വേണ്ടി പരാമാവധി സമയം ചെലവഴിക്കാറുണ്ട്. സിനിമ എനിക്ക് രണ്ടാമതാണ്. പണ്ട് സെറ്റിൽ പാറിപ്പറന്ന് നടക്കാമായിരുന്നു. ഇപ്പോൾ അത് പറ്റില്ല. കുട്ടികളെ നോക്കുന്നത് ഞാൻ തന്നെയാണ്. സെറ്റിൽ കുട്ടികളെയും കൊണ്ട് പോവും. അവരുടെ ക്ലാസുകൾ നഷ്ടപ്പെടും. പക്ഷെ കുട്ടികൾ ഇത്തരം കാര്യങ്ങൾ കണ്ടുപഠിക്കണമെന്നാണ് എനിക്കും ഭർത്താവിനും.
കുട്ടിത്തമുണ്ടെങ്കിലും കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്. ഒരിക്കൽ ഒരു സിനിമയുടെ വർക്ക് തീരാത്തതിനാൽ റിലീസ് നീട്ടണമെന്ന ആവശ്യം വന്നു. അത് പറ്റില്ലെന്ന് പറഞ്ഞ് ഞാൻ അവരോട് ഫോണിൽ ദേഷ്യപ്പെട്ടു. മകൾ അവിടെയിരുന്ന് കളിക്കുകയാണ്. അതിനിടയിൽ ഓടിവന്ന് അമ്മ ദേഷ്യപ്പെട്ടാൽ പടം തീരുമോയെന്ന് ചെവിയിൽ ചോദിച്ചു. അത്രയും പക്വതയുണ്ട്. ഞാനൊരാളുമായി വഴക്കിട്ടാൽ മകൾ പറയും അമ്മാ, ക്ഷമിച്ച് കൊടുക്കെന്ന്.
എനിക്കെന്തെങ്കിലും ടെൻഷൻ വന്നാൽ കുഞ്ഞിലേ തൊട്ടേ അവരോട് പറയും. അന്ന് എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. കുഞ്ഞുപിള്ളേരോട് പറഞ്ഞിട്ട് അവർക്കെന്ത് മനസ്സിലാവാനാണെന്ന്. പക്ഷെ അവരിൽ നിന്നും ഇത് മറച്ച് വെച്ചാൽ ദേഷ്യമാണ് പുറത്തേക്ക് വരിക. പലപ്പോഴും ഞാൻ തകർന്നിരിക്കുമ്പോൾ പിള്ളേരെ വിളിച്ച് കെട്ടിപ്പിടിച്ചിട്ടുണ്ട്. അത് ഭയങ്കര വ്യത്യാസമുണ്ടാക്കുമെന്നും സാന്ദ്ര വ്യക്തമാക്കി.
'Kids have to learn these things,' says Sandra Thomas