ചലച്ചിത്ര സംവിധായകന്‍ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍മുറിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക.

നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ എക്സൈസ് ഉദ്യേഗസ്ഥരുടെ നടപടി സംശയകരമാണെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് സംവിധായകന്‍ നജീം കോയയുടെ ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റെയ്ഡ് നടന്നത്.
ഒരു വെബ് സിരീസിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയ നജീമിന്‍റെയും സംഘത്തിന്‍റെയും മുറിയിലേക്കാണ് എക്സൈസ് ഉദ്യേഗസ്ഥര്‍ എത്തിയത്. "നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ല.
പക്ഷെ ഒരാള്‍ താമസിക്കുന്ന സ്ഥലത്ത് ഇത്രയും പേർ ഒരുമിച്ച് എത്തി ഒരു മുറിയിൽ മാത്രം പരിശോധിക്കുന്നത് ഗൂഡലോചനയുടെ ഭാഗമാണ്. സിനിമയിലെ ചെറുപ്പക്കാർ മുഴുവൻ ലഹരിക്ക് അടിമകൾ ആണെന്ന പൊതുബോധം രൂപപ്പെട്ടിരിക്കുകയാണ്". ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിനിമാ മേഖലയില്‍ വന്‍ തോതില്‍ ലഹരി ഉപയോഗമെന്ന ആരോപണത്തെ തുടര്‍ന്ന് സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി പൊലീസ് കമ്മിഷണറുടെ പ്രസ്‍താവനയിലും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.
"ഷാഡോ പൊലീസിനെ വച്ചാൽ ക്രൂവിന് തിരിച്ചറിയാൻ സാധിക്കും. സിനിമാ മേഖലയെ മുഴുവൻസമയ നിരീക്ഷണത്തില്‍ നിർത്തുന്നത് എതിർക്കും. ഷാഡോ പൊലീസ് സിനിമാ സെറ്റിൽ വേണ്ട. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉള്ളവർ എല്ലാം പുറത്തു വിടണം", ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. സംവിധായകന്‍ നജീം കോയയും ബി ഉണ്ണികൃഷ്ണനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Excise inspection in director Najeem Koya's room; FEFCA accused of criminal conspiracy