(moviemax.in)മണിരത്നത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന് വേണ്ടി തല മൊട്ടയടിക്കാൻ തയാറാവുകയും രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിട്ടും അവസാനം തന്റെ ഭാഗങ്ങൾ സിനിമയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണവുമായി ഗായകനും നടനുമായ വിജയ് യേശുദാസ്. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ ‘ദ ന്യൂ ട്യൂൺ: സിംഗിങ് എ ഫ്രഷ് സോങ്’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് തനിക്കുനേരിട്ട തിരിച്ചടികൾ വിജയ് യേശുദാസ് വെളിപ്പെടുത്തിയത്.
തമിഴ് ചിത്രമായ പടൈവീരന്‍റെ സംവിധായകൻ ധന ശേഖരൻ വഴിയാണ് താൻ പൊന്നിയിൻ സെൽവനിൽ എത്തുന്നത്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമുണ്ടെന്ന് ധനശേഖരൻ പറഞ്ഞിരുന്നു. എന്നാൽ അത് തനിക്ക് കിട്ടുമോ എന്ന് അറിയില്ലായിരുന്നു. ഒരിക്കൽ അദ്ദേഹം വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു.
ഞാൻ നേരെ രാജാമുൻഡ്രിയിലേക്ക് ചെന്നു. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്ഷൻ ടീമിൽനിന്ന് വിളിച്ച് തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. കോസ്റ്റ്യൂമിൽ നിർത്തി ചിത്രങ്ങളെടുത്ത് മണിരത്നം സാറിന് കൊടുത്തു.
അദ്ദേഹത്തിനും ഒ.കെ ആയതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാൻ തിരിച്ചുപോന്നു. ഒരുമാസത്തിനുശേഷം ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്.
വിക്രം സാറിനും കുതിരസവാരി രംഗം തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ സിനിമയിൽ തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്നും അത് ധനശേഖരനെ അസ്വസ്ഥനാക്കിയെന്നും വിജയ് പറഞ്ഞു. ബോളിവുഡിലെ ഒരു പാട്ടിൽനിന്ന് ഒഴിവാക്കിയ വിവരവും അദ്ദേഹം പങ്കുവെച്ചു. അക്ഷയ് കുമാർ നായകനായി എത്തിയ റൗഡി രാഥോർ എന്ന ചിത്രത്തിനുവേണ്ടിയാണ് ഹിന്ദിയിൽ ഗാനം ആലപിച്ചത്.
ചെന്നൈയിൽ ഒരു ഗാനം റെക്കോർഡ് ചെയ്തുകൊണ്ടിരിക്കെ സഞ്ജയ് ലീല ബൻസാലി പ്രൊഡക്ഷൻസിൽനിന്ന് ഒരു ഫോൺകോൾ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവെച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോഡ് ചെയ്തു എന്നാണ് അറിയിച്ചത്. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതുകൊണ്ട് കുഴപ്പമില്ല എന്ന അവസ്ഥയിലായിരുന്നെന്നും വിജയ് യേശുദാസ് വ്യക്തമാക്കി. മാരി, പടൈവീരന്‍, സാൽമൺ 3ഡി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിജയ് യേശുദാസ് വേഷമിട്ടിട്ടുണ്ട്.
Vijay Yesudas accused of skipping his scenes in Ponniyin Selvan