മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. രേഖ എന്ന വിന്‍സിയുടെ ചിത്രം തീയറ്ററില്‍ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസിന് ശേഷം ഏറെ പ്രശംസ പിടിച്ചുപറ്റി. ഇപ്പോള്‍ തന്‍റെ സ്വഭാവത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ് വിന്‍സി.
ഐആം വിത്ത് ധന്യ മേനോന്‍ എന്ന ചാറ്റ് ഷോയിലാണ് വിന്‍സി തന്‍റെ മനസ് തുറന്നത്. രേഖ എന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെന്നും നടി വ്യക്തമാക്കി. സിനിമയ്ക്ക് പോസ്റ്റർ പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും അതെന്ത് കൊണ്ടാണെന്ന് അറിയില്ല. ഇതുവരെയുള്ള മറ്റ് സിനിമകൾ പ്രേക്ഷകരിലേക്കെത്തി. എന്നാൽ കേന്ദ്രകഥാപാത്രമായി വന്ന രേഖയെന്ന സിനിമയ്ക്ക് ഇത് സാധിച്ചില്ലെന്ന് വിൻസി അഭിമുഖത്തില്‍ പറയുന്നു.
തന്റെ പ്രണയങ്ങൾ ഒരാഴ്ച മാത്രമേ നിലനിൽക്കാറുള്ളൂവെന്ന് പറയുന്ന വിന്‍സി അതിന്‍റെ കാരണവും വ്യക്തമാക്കുന്നുണ്ട്. 'ഒരു റിലേഷൻഷിപ്പിലാണെങ്കിൽ ഞാന്‍ കുറേ ചിന്തിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ല. എല്ലാ റിലേഷൻഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാൽ അവൻ ഗ്രേറ്റ് ആണ്.
പ്രണയം എന്ന ഫീലിംഗിൽ ഞാനെന്റെ എത്തിക്സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവും. ഇപ്പോൾ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന ട്രാക്കിലാണിപ്പോൾ. അത് മനോഹരമാണ്' 'ഞാൻ പ്രണയത്തിലാണെന്ന് പറയും. റിലേഷൻഷിപ്പിലാണെന്ന് കേൾക്കുന്നത് തന്നെ അലർജിയാണ്.
സംസാരിക്കുമ്പോൾ റിലേഷൻഷിപ്പെന്ന് വന്നാൽ നോ റിലേഷൻഷിപ്പ്, ഡിഫെന്‍ എന്ന് പറയും,' വിൻസി പറഞ്ഞു. 'എന്‍റെ സ്വഭാവ രീതികൾ വെച്ച് വിലയിരുത്താൻ ആർക്കും പറ്റില്ല. ഡേറ്റിന് പോയ വ്യക്തി ഇത് തന്നോട് പറഞ്ഞിട്ടുണ്ട്. നാല് ദിവസമാണ് ഞങ്ങൾ ഡേറ്റിംഗിന് പോയത്. അവനെന്നോട് പറഞ്ഞത് നാല് ദിവസം നാല് വൈബാണെന്നാണ്.
ആദ്യത്തെ ദിവസം റൊമാന്റിക്കായിരിക്കും രണ്ടാം ദിവസം കുറച്ച് കൂടി സീരിയസ് സംസാരമായിരിക്കും. മൂന്നാം ദിവസം ചിൽ ആയിരിക്കും. നാലാം ദിവസം അവൻ കരയും,' വിൻസി രസകരമായ അനുഭവം പങ്കുവച്ചു. 'ബ്രേക്കപ്പിന്റെ വിഷമം മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോൾ കൂൾ ആണ്. ഓക്കെ ബൈ പറയും.
ചില ആൾക്കാരുമായി പിരിയുമ്പോൾ വേദന തോന്നും. ചിലരോട് ഫൺ ആണ്. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. ആൾ മരിച്ച് പോയി. പെട്ടെന്ന് മിസ്സായപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു. അത്രയ്ക്കൊന്നും ഇപ്പോഴില്ല ' - ആദ്യ പ്രണയത്തെക്കുറിച്ച് വിന്‍സി പറഞ്ഞു.
I lost myself when my first lover died; Vince says