ബിഗ് ബോസ് മലയാളം സീസൺ 5ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് നാദിറ മെഹ്റിൻ. ട്രാൻസ് വ്യക്തിയായ നാദിറ തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ്. ജീവിതത്തിൽ കയ്പ്പേറിയ ഒരുപാട് അനുഭവങ്ങൾ നാദിറയ്ക്ക് ഉണ്ടായിട്ടുണ്ട്. ചിലതൊക്കെ ഹൗസിനുള്ളിലെ സഹമത്സരാർത്ഥികളുമായി നാദിറ പങ്കുവച്ചിരുന്നു.
സ്‌കൂൾ കാലം മുതൽ പലവിധത്തിലുള്ള പ്രശ്‌നങ്ങൾ നാദിറയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ സ്വന്തം ക്ലാസിലെ കുട്ടികളാൽ ക്ലാസ്മുറിയിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ നാദിറ ഇക്കാര്യം പറഞ്ഞിരുന്നു. ഇപ്പോഴിതാ, നാദിറയുടെ ആ അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു നാദിറയ്ക്ക് അത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ക്ലാസിൽ വെച്ച് ക്ലാസിലെ എട്ട് കുട്ടികൾ ചേർന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് നാദിറ പറയുന്നു. 'എട്ട് പേരെ പ്രതിരോധിക്കാനുള്ള ശക്തി അന്ന് എനിക്ക് ഉണ്ടായിരുന്നില്ല.
ഞാൻ കരയുകയും നിലവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ആ ദിവസം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അവരെന്റെ വസ്ത്രം അഴിക്കുന്നതൊക്കെ ഇന്നും മനസ്സിലുണ്ട്', നാദിറ പറഞ്ഞു. ഞാൻ ആ വിദ്യാർത്ഥികളുടെ പേരുകളൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അവരിൽ ചിലരൊക്കെ അടുത്തിടെ ക്ഷമ ചോദിച്ചിട്ടുണ്ട്. മുൻപ് പല പരാതികളുമായി അധ്യാപകരെ കണ്ടിരുന്നു. പക്ഷേ അന്നൊന്നും അവരുടെ ഭാഗത്ത് നിന്ന് പോസിറ്റീവായ ഒരു റെസ്പോൺസ് ഉണ്ടായിരുന്നില്ല.
അതുകൊണ്ട് ഇക്കാര്യം ആരോടും പറഞ്ഞില്ല. രണ്ടാഴ്ചയോളം ഞാൻ അതിന്റെ ട്രോമയിൽ ആയിരുന്നു. വീട്ടിലൊന്നും അത് കാണിക്കാനും പറ്റില്ലായിരുന്നുവെന്നും നാദിറ പറയുന്നു. ഇന്ന് ഞാൻ സംസാരിക്കുന്ന വേദികളിലൊക്കെ അധ്യാപകർ മാറേണ്ടതിനെ കുറിച്ച് പറയാറുണ്ട്. സ്‌കൂളുകളിൽ സെക്‌സ് എഡ്യൂക്കേഷൻ കൊടുക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. അത് കുട്ടികൾക്ക് കൊടുക്കുന്നതിന് മുൻപ് അധ്യാപകർക്കാണ് കൊടുക്കേണ്ടത്. അവരെ സെക്‌സും ജെൻഡറും ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ പറഞ്ഞു പഠിപ്പിക്കുകയാണെങ്കിൽ ഇതൊക്കെ തിരുത്തപ്പെടാം.
അധ്യാപകർ ഓർക്കേണ്ട കാര്യം അവരെല്ലാം വിദ്യാർത്ഥികളാണ്. ആണോ പെണ്ണോ എന്നതിനപ്പുറം വിദ്യാർത്ഥികളാണ്. അവർക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന ബോധം ഉണ്ടാകണം. അതിൽ ജെൻഡർ നോക്കുന്നത് ശരിയല്ല. പലർക്കും സംഭവിച്ചിട്ടുള്ളതാണ് ഇതൊക്കെയെന്നും നാദിറ പറഞ്ഞു.
ചെറുപ്പത്തിൽ വീട്, സ്‌കൂൾ എന്ന രീതിയിൽ നടന്നിരുന്ന ആളായിരുന്നു താനെന്നും നാദിറ പറഞ്ഞു. ഞാൻ വിവാഹങ്ങളിലോ, മരണങ്ങളിലോ, പൊതു ചടങ്ങുകളിലോ ഒന്നും പങ്കെടുക്കില്ലായിരുന്നു. പ്രത്യേകിച്ച് കുടുംബത്തിലെ പരിപാടികൾക്ക് ഒന്നും പോകില്ല. പോയാൽ ഞാൻ ആയിരിക്കും അവിടുത്തെ പ്രധാന സംസാര വിഷയം. കളിയാക്കാനൊക്കെ ഒരുപാട് പേർ കാണുമായിരുന്നു എന്നും നാദിറ ഓർക്കുന്നു.
Now, that interview of Nadira is gaining attention again.