മോഹൻലാൽ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംർ . തിയേറ്റർ ഉടമകളുമായുള്ള ചർച്ചകൾ എല്ലാം അവസാനിപ്പിച്ചന്ന് ചേംബർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ അറിയിച്ചു . നഷ്ടം ഉണ്ടായാൽ നികത്തണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ട ഉപാധി ഫിയോക് അംഗീകരിച്ചില്ല. സർക്കാരിനോടും ചർച്ച വേണ്ടെന്ന് ആവശ്യപ്പെട്ടത് ചേംബർ ആണെന്നും സുരേഷ്കുമാർ പറഞ്ഞു.
ഫിയോക്ക് വാശിപിടിക്കരുതെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു. സംഘടനാ പ്രതിനിധികളിൽ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചർച്ച മാറ്റിയതെന്നായിരുന്നു വിശദീകരണം.
എല്ലാവർക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ ചർച്ച നടത്തുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പൊളിഞ്ഞതോടെയാണ് സർക്കാർ ഇടപെടാൻ തീരുമാനിച്ചത്. അഡ്വാന്‍സ് തുകയായി മരക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 40 കോടി എന്ന ആവശ്യം തള്ളിയതിന് പിന്നാലെ പരാമവധി 10 കോടിയെന്നായിരുന്നു ഫിയോക്കിന്‍റെ മറുപടി.
ഒടുവിൽ ചേംബർ ഇടപെടലിൽ നിർമ്മാതാവ് മുൻകൂർ തുക 25 കോടിയാക്കി. പരമാവധി സ്ക്രീനുകൾ എന്ന നിർമ്മാതാവിന്‍റെ ആവശ്യം ഫിയോക് അംഗീകരിച്ചിരുന്നു. റിലീസ് സമയം 500 കേന്ദ്രങ്ങളിൽ മൂന്നാഴ്ച മരക്കാർ മാത്രം പ്രദർശിപ്പിക്കാമെന്നായിരുന്നു ഉറപ്പ്.
ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരയ്ക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.
Content Highlight: Marakkar will be released soon in ott




























