ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലെ ആദ്യ ഗാനം "ബേഷാരം രംഗ്" തിങ്കളാഴ്ച പുറത്തിറങ്ങിയത് മുതൽ വിവാദങ്ങളിലാണ്. ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎൽഎ രാം കദമും ഗാനത്തിൽ ദീപിക പദുക്കോൺ ധരിച്ച വസ്ത്രങ്ങളെ വിമർശിച്ച് രംഗത്ത് ഇറങ്ങിയപ്പോൾ.
ഇപ്പോഴിതാ നടൻ മുകേഷ് ഖന്നയും ചിത്രത്തിലെ ഗാനത്തിനെതിരെ രംഗത്തെത്തി. "ബേഷാരം രംഗ്" എന്ന ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്നാണ് എന്നാണ് പഴയ ശക്തിമാന്‍ താരം വിശേഷിപ്പിക്കുന്നത്. ഗാനത്തിലെ പ്രധാന പ്രശ്നം "അശ്ലീലത" ആണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഗാനങ്ങളാണ് ബോളിവുഡിനെ പ്രതിസന്ധിയിലാക്കുന്നത് എന്നും ഖന്ന പറയുന്നു. "ബേഷാരം രംഗിൽ" ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞ മുകേഷ് ഖന്ന. "നമ്മുടെ രാജ്യം സ്പെയിനോ സ്വീഡനോ അല്ല, എല്ലാം അനുവദിക്കുന്ന ഒരു രാജ്യമല്ല.
ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ നിങ്ങള്‍ ആദ്യം അവതരിപ്പിക്കും, അടുത്തതായി നിങ്ങൾ അവരെ വസ്ത്രമില്ലാതെ അവതരിപ്പിക്കും". സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെയും മുകേഷ് ഖന്ന ആരോപണം ഉന്നയിച്ചു.
ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം സെന്‍സര്‍ബോര്‍ഡ് കാണുന്നില്ലേ? സിനിമകൾ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെൻസർ ബോർഡിന്റെ ജോലി. യുവാക്കളെ വഴിതെറ്റിക്കുന്നതായ സിനിമകൾ സെൻസർ കടമ്പ കടക്കരുത്.

ഈ ഗാനത്തിന് യുവാക്കളുടെ മനസ്സ് മോശമാക്കാന്‍ കഴിയും, ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. സെൻസർ എങ്ങനെ അത് പാസാക്കും? ബോധപൂർവമായ പ്രകോപനപരമായ വസ്ത്രധാരണം അവർ കണ്ടില്ലേ? - മുകേഷ് ഖന്ന ആരോപണം ഉന്നയിക്കുന്നു.
'പഠാൻ' ആണ് ഇപ്പോൾ ബോളിവുഡിലെയും സിനിമാ ലോകത്തെയും ചർച്ചാ വിഷയം. രണ്ട് ദിവസം മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനരംഗത്തോടെ 'പഠാൻ' ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തുക ആയിരുന്നു. ഗാനരംഗത്ത് ദീപിക പദുകോൺ ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ബഹിഷ്കരണത്തിന് കാരണം.
Content Highlight: Pathan song attacks Hindu religion; Mukesh Khanna





























