മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ നടന്‍ ശ്രീനാഥ് ഭാസിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം. അതേസമയം താന്‍ ആരെയും തെറിവിളിച്ചിട്ടില്ലെന്നാണ് സംഭവത്തില്‍ നടന്‍ പ്രതികരിച്ചത്.
ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേസിനെ സംബന്ധിച്ച് ശ്രീനാഥ് ഭാസി പ്രതികരിച്ചത്.

"ഞാന്‍ ആരെയും തെറിവിളിച്ചിട്ടില്ല, എന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണ്", ശ്രീനാഥ് ഭാസി പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ച എറണാകുളത്ത് സ്വകാര്യ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം.
ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട നടന്‍ മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
Content Highlight: The incident of speaking badly to a journalist; Srinath Bhasi will be questioned today.




























