ബാബുരാജിനും (Baburaj) ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത് വാര്‍ത്തയായിരുന്നു. ബാബുരാജ് നായകനായ കൂദാശ (Koodasha) എന്ന സിനിമയുടെ നിര്‍മ്മാതാവ് തിരുവില്വാമല സ്വദേശി റിയാസിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് ആണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബുരാജ്. 3.14 കോടി താന്‍ കൈപ്പറ്റിയെന്ന് നിര്‍മ്മാതാവിന്‍റെ ആരോപണം വ്യാജമാണെന്നും ഷൂട്ടിംഗ് ചെലവിലേക്ക് 80 ലക്ഷത്തില്‍ താഴെ മാത്രമാണ് നല്‍കിയിതെന്നും ബാബുരാജ് പറയുന്നു.
ബാബുരാജിന്‍റെ പ്രതികരണം
ഡിനു തോമസ് സംവിധാനം ചെയ്ത് റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 ൽ പുറത്തിറക്കിയ കൂദാശ സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത്. താമസം, ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ അക്കൌണ്ട് വഴി ആണ്. ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചെലവിലേക്കായി അയച്ചത്.
സിനിമ പരാജയം ആയിരുന്നു. ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല. താമസം, ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല. എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്. നിർമ്മാതാക്കള്‍ക്ക് അവരുടെ നാട്ടിൽ ഏതോ പൊലീസ് കേസുള്ളതിനാൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എന്റെ നിർമ്മാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത്.
കൂടാതെ കേരളത്തിൽ ഫ്ലെക്സ് ബോര്‍ഡ് വക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാകുകയും ചെയ്തു. സാറ്റലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു.
എന്നാൽ അത് നടന്നില്ല. പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ എസ്‍പി ഓഫീസിൽ പരാതി നൽകി. എല്ലാ രേഖകളും കൊടുത്തു. പലവട്ടം വിളിച്ചിട്ടും നിര്‍മ്മാതാക്കള്‍ പൊലീസ് സ്റ്റേഷനിൽ വന്നില്ല.
സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ്. കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ ഡീറ്റെയില്‍സ് കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ്.
അതിനെതിരെ ഞാൻ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം. ഒരു കാര്യം ഞാൻ പറയാം. ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ നിലപാടുകളിൽ ഞാൻ ഉറച്ചു നില്‍ക്കും.
Content Highlight: 'Only 80 lakhs paid for shooting expenses'; Baburaj that the producer's complaint is fake




























