#Latest News #Chalakkudi #Private Bus Service #Stopped #Valparai-Chalakudy
ചാലക്കുടി: (truevisionnews.com) ആറു പതിറ്റാണ്ടിലേറെയായി യാത്രക്കാരുടെ ആശ്രയമായിരുന്ന വാൽപ്പാറ-ചാലക്കുടി സ്വകാര്യ ബസ് സർവീസ് പ്രവർത്തനം അവസാനിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയും വരുമാനത്തിലുണ്ടായ വൻ ഇടിവും കാരണമാണ് കഴിഞ്ഞ 65 വർഷമായി തുടർന്നുപോന്ന ഈ സർവീസ് നിർത്താൻ ഉടമകൾ നിർബന്ധിതരായത്. ജൂലൈ 11-ാം തീയതിയോടെ സർവീസ് പൂർണ്ണമായും നിലച്ചു.
കഴിഞ്ഞ ആറ് വർഷമായി 'ചീനിക്കാസ്' എന്ന ബസാണ് ഈ റൂട്ടിൽ ഓടിക്കൊണ്ടിരുന്നത്. എന്നാൽ, കെഎസ്ആർടിസിയുടെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' ഈ റൂട്ടിൽ ആരംഭിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇത് ബസ് ഉടമകൾക്ക് വലിയ തിരിച്ചടിയായി മാറി.
നിലവിൽ ദിവസേന 4,000 മുതൽ 4,500 രൂപ വരെ നഷ്ടത്തിലാണ് ബസ് സർവീസ് നടത്തിയിരുന്നത്. ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യമായതോടെയാണ് സർവീസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഉടമകളും ജീവനക്കാരും വ്യക്തമാക്കി.
ആരുമായും വിരോധം കൊണ്ടല്ല, മറിച്ച് സാമ്പത്തിക ബാധ്യതകൾ സഹിക്കാനാവാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും, ഇത്രയും കാലം തങ്ങളോട് സഹകരിച്ച എല്ലാ യാത്രക്കാർക്കും നന്ദി അറിയിക്കുന്നതായും ബസ് അധികൃതർ അറിയിച്ചു.
Content Highlight: Private bus service on the Valparai-Chalakudy route has been stopped.
#Latest News #Chalakkudi #Private Bus Service #Stopped #Valparai-Chalakudy
































