#Latest News #Kozhikode #Ulliyeri #Fraud
കോഴിക്കോട്: (truevisionnews.com) വാട്‌സ്ആപ്പിൽ ലഭിച്ച ഫയൽ തുറന്ന ഉള്ള്യേരി സ്വദേശിക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപ. ഉള്ള്യേരി സ്വദേശിയായ വിനോദിന്റെ അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പുകാർ പണം കവർന്നത്. യാത്രയ്ക്കിടയിലാണ് വിനോദിന്റെ വാട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം എത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ ലഭിച്ച ഒരു എപികെ ഫയലായിരുന്നു അത്.
ബാങ്കിന്റെ ഔദ്യോഗിക സന്ദേശമാണെന്ന് കരുതി വിനോദ് ഫയൽ തുറന്നു നോക്കി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് മൂന്നര ലക്ഷം രൂപ നഷ്ടമാവുകയായിരുന്നു. തുടർന്ന് വിനോദ് സൈബർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സൂറത്ത്, നോയിഡ എന്നിവിടങ്ങളിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 14 തവണകളായാണ് പണം നഷ്ടപ്പെട്ടത്. ഒടിപി (OTP) ആർക്കും പങ്കുവെച്ചിട്ടില്ലെന്ന് വിനോദ് മൊഴി നൽകിയിട്ടുണ്ടെങ്കിലും, എപികെ ഫയൽ വഴി ഫോൺ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഒടിപി ഇല്ലാതെ തന്നെ ബാങ്ക് വിവരങ്ങൾ ചോർത്താൻ ഇത്തരം ഫയലുകൾക്ക് കഴിയുമെന്നതാണ് ഇതിന്റെ അപകടം. സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
Content Highlight: Major fraud in Ulliyeri, Kozhikode
































