(moviemax.in) ജൂനിയർ എൻ.ടി.ആർ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പരസ്യവാചകം തമിഴ്‌നാട്ടിൽ വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴിവെക്കുന്നു. 'മുരുകൻ ജനിച്ചത് വടക്കേ ഇന്ത്യയിലാണെന്ന്' സിനിമയുടെ പോസ്റ്ററിൽ പരാമർശിച്ചതാണ് തമിഴ് ജനതയെയും രാഷ്ട്രീയ നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്. സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ "വടക്ക് ജനിച്ചു, തെക്ക് ആരാധിക്കപ്പെട്ടു, ഇപ്പോൾ പ്രപഞ്ചത്തിന്റേതാകാൻ പോകുന്നു" എന്ന വാചകമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മുരുകപുരാണവുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്ന സൂചന പോസ്റ്ററിൽ വ്യക്തവുമാണ്. എന്നാൽ, നൂറ്റാണ്ടുകളായി തമിഴ് സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ മുരുകന്റെ ജന്മസ്ഥലത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് 'നാം തമിഴർ കക്ഷി' നേതാവ് സീമാൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ തമിഴ് വിശ്വാസത്തെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സീമാൻ തുറന്നടിച്ചു. തമിഴ് വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഈ ചിത്രം തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും, ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ചിത്രം നിരോധിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, കാർത്തികേയൻ, സുബ്രഹ്മണ്യൻ എന്നീ പേരുകളിൽ ഇന്ത്യയൊട്ടാകെ ആരാധിക്കപ്പെടുന്ന ദൈവമാണ് മുരുകനെന്നും, സിനിമയിലെ പരാമർശത്തെ ഇത്രത്തോളം വിവാദമാക്കേണ്ടതില്ലെന്നും മറുപക്ഷവും വാദിക്കുന്നു.
Content Highlight: Advertisement claiming Murugan was born in North India sparks controversy.



























