#Latest news #Kota #oxytocin #Government hospitals #Pregnant
ജയ്പൂർ: ( www.truevisionnews.com ) രാജസ്ഥാനിലെ കോട്ടയിലുള്ള സർക്കാർ ആശുപത്രികളിൽ പ്രസവത്തിന് പിന്നാലെ അഞ്ച് ഗർഭിണികൾ തുടർച്ചയായി മരിച്ച ദാരുണ സംഭവത്തിന് കാരണം വ്യാജ ജീവൻരക്ഷാ മരുന്നെന്ന് കണ്ടെത്തൽ. പ്രസവാനന്തരമുള്ള അമിത രക്തസ്രാവം തടയാൻ നൽകുന്ന 'ഓക്സിടോസിൻ' ഇൻജക്ഷൻ വ്യാജമാണെന്ന് പരിശോധനകളിൽ തെളിഞ്ഞു. ഇതേത്തുടർന്ന് മരുന്ന് നിർമ്മിച്ച കമ്പനിയുടെയും വിതരണം ചെയ്ത ഡീലറുടെയും ലൈസൻസുകൾ റദ്ദാക്കി.
ആശുപത്രികളിൽ നിന്ന് ശേഖരിച്ച 'ടോസിൻ' എന്ന ബ്രാൻഡ് ഓക്സിടോസിൻ ഇൻജക്ഷൻ സാമ്പിളുകൾ പരിശോധിച്ചപ്പോൾ അതിൽ മരുന്നിന്റെ അംശമില്ലെന്നും വെറും വെള്ളം മാത്രമാണുണ്ടായിരുന്നതെന്നും ലബോറട്ടറി പരിശോധനയിൽ കണ്ടെത്തി.
വ്യാജ മരുന്ന് കുത്തിവെച്ചതുമൂലം അമിത രക്തസ്രാവം തടയാൻ കഴിയാതെ വന്നതാണ് ഗർഭിണികളുടെ മരണത്തിന് കാരണമായത്. ഈ മരുന്ന് നൽകിയ മറ്റ് 12 ഓളം ഗർഭിണികളുടെ ആരോഗ്യനില വഷളായതായും റിപ്പോർട്ടുണ്ട്.
അമൃത്സർ ആസ്ഥാനമായുള്ള 'ജാക്സൺ ലബോറട്ടറീസ്' എന്ന സ്ഥാപനമാണ് ഈ മരുന്ന് നിർമ്മിച്ചത്. സംഭവം വിവാദമായതോടെ പഞ്ചാബ് ആരോഗ്യവകുപ്പ് ഈ കമ്പനിയുടെ ലൈസൻസ് അടിയന്തരമായി റദ്ദാക്കി.
വ്യാജ മരുന്ന് വിതരണം ചെയ്ത രാജസ്ഥാനിലെ 'മെഡിക്കൽ ഹാൾ' എന്ന ഫാർമ ഡീലറുടെ ലൈസൻസ് രാജസ്ഥാൻ ഡ്രഗ് കൺട്രോൾ വകുപ്പും റദ്ദാക്കിയിട്ടുണ്ട്. പ്രാദേശിക ഡീലർമാർ വഴി ഈ വ്യാജ മരുന്നിന്റെ പതിനായിരത്തിലധികം ഡോസുകൾ രാജസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിനെതിരെ രാജ്യവ്യാപകമായി കടുത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.
Content Highlight: Five pregnant women lost their lives in government hospitals in Kota after being given 'water instead of oxytocin'
#Latest news #Kota #oxytocin #Government hospitals #Pregnant

































