#Latest News #Kerala Police #Kanhangad #Highway Patrolling Car Accident
കാസർകോട്: (https://truevisionnews.com/) ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ മുറിച്ചുനീക്കി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സി.പി.ഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മുറിച്ചുനീക്കിയത്. മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരിൽ ഒരാളുടെ കാൽ മുട്ടിന് താഴെ വെച്ചും, മറ്റൊരാളുടെ കാൽപാദവുമാണ് ഡോക്ടർമാർക്ക് മുറിച്ചുമാറ്റേണ്ടി വന്നത്.
വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി നിർത്തിയ നാഷണൽ പെർമിറ്റ് ലോറികളെ ഇവിടെ നിന്ന് മാറാൻ നിർദേശിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്ത് കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ ഇതുവഴി വന്നു. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പിൻ്റെ പിന്നിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച കാർ, പിന്നീട് പൊലീസ് ജീപ്പിലിടിച്ചാണ് നിന്നത്. ഈ അപകടത്തിൽ പൊലീസുകാർ ഇരുവാഹനങ്ങൾക്കും ഇടയിൽപെട്ടു.
പൊലീസുകാരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളുരുവിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് സൂരജ്. കാൽ മുറിച്ചുമാറ്റിയ സാഹചര്യത്തിൽ ഇനി ഇവർക്ക് പൊലീസ് സർവീസിൽ തുടരാൻ സാധിച്ചേക്കില്ല. മറ്റേതെങ്കിലും വകുപ്പിലെ തസ്തികയിലേക്ക് ഇവർക്ക് മാറേണ്ടി വരും.
അപകടവിവരമറിഞ്ഞ് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ എന്നിവർ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. ഇരു പൊലീസുകാർക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇരുവരും ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
Content Highlight: Kanhangad, highway patrolling car accident, two police officers' legs amputated
#Latest News #Kerala Police #Kanhangad #Highway Patrolling Car Accident
































