#Latest News #Thiruvanandapuram #IT Employee #Cannabis Farmer
തിരുവനന്തപുരം: (truevisionnews.com) പകൽ സമയങ്ങളിൽ ഒന്നര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തിൽ പ്രമുഖ ഐടി കമ്പനിയിൽ തിളങ്ങുന്ന മാനേജർ, രാത്രിയിൽ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ വിപുലമായ കഞ്ചാവ് തോട്ടത്തിന്റെ കെയർ ടേക്കർ.
തിരുവനന്തപുരം ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് ചെടികൾ വളർത്തിവന്ന ഹരിയാന സ്വദേശിയായ ഐടി കമ്പനി മാനേജർ വിശാൽ (26) ആണ് ഒടുവിൽ ശ്രീകാര്യം പോലീസിന്റെ പിടിയിലായത്.
ലഹരി വിരുദ്ധ വേട്ടയുടെ ഭാഗമായി പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിപാടിയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഫ്ലാറ്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളുടെ ഞെട്ടിക്കുന്ന ലഹരി ലോകം പുറത്തായത്.
മുപ്പത് സെന്റീമീറ്റർ വരെ ഉയരത്തിൽ വളർന്ന എഴുപതോളം കഞ്ചാവ് ചെടികളാണ് ഫ്ലാറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തത്. വിപണിയിൽ നിന്ന് വാങ്ങിയ പ്രത്യേക ചെടിച്ചട്ടികളിലും മുട്ട സൂക്ഷിക്കുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായി കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപമാണ് ഇയാൾ ഈ കഞ്ചാവ് തോട്ടം ഒരുക്കിയിരുന്നത്.
കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ലക്ഷ്യം ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. പൂർണ്ണമായും സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് ഇയാൾ ഫ്ലാറ്റിൽ കൃഷി നടത്തിയിരുന്നത്.
കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതും, കഞ്ചാവില ഉപയോഗിച്ച് ചമ്മന്തി (ചട്നി) രൂപത്തിൽ അരച്ച് പതിവായി ഭക്ഷണത്തിനൊപ്പം കഴിക്കുന്നതുമായിരുന്നു ഇയാളുടെ പ്രധാന രീതിയെന്ന് പോലീസ് പറയുന്നു.
ചെടികൾക്ക് രാസവളങ്ങൾ ഒന്നും നൽകാറില്ലെന്നും പൂർണ്ണമായും ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും വിശാൽ പോലീസിനോട് വിശദീകരിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ പോലീസ്, ഇയാൾക്ക് മറ്റ് ലഹരി മാഫിയകളുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Content Highlight: Technopark IT manager arrested in cannabis case
#Latest News #Thiruvanandapuram #IT Employee #Cannabis Farmer


































