പത്തനംതിട്ട: ( www.truevisionnews.com ) അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ 65കാരിയായ വീട്ടമ്മയെ പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവം നടന്ന് 25 വർഷങ്ങൾക്ക് ശേഷമാണ് വെച്ചൂച്ചിറ കൊല്ലമുള തുലാപ്പള്ളി മൂലക്കയം പാലനിൽക്കുന്ന ഉഴത്തിൽ വീട്ടിൽ പൊന്നമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. 2000 ജൂലായ് 30നാണ് കേസിനാസ്പദമായ സംഭവം.
പൊന്നമ്മയുടെ അയൽവാസി വെള്ളാപ്പള്ളിൽ വീട്ടിൽ ശശിധരനാണ് ആസിഡ് ആക്രമണത്തിൽ ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടത്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിളായിരുന്ന ടി എ ശ്രീകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ വെച്ചൂച്ചിറ എസ്‌ഐയായിരുന്ന കെ വി വിജയൻ അന്വേഷണം നടത്തി കുറ്റപത്രവും സമർപ്പിച്ചു. 2023ൽ പ്രതിക്ക് മൂന്ന് വർഷം തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിക്കുകയും ചെയ്തു. എന്നാൽ ഹൈക്കോടതി അപ്പീലിൽ ശിക്ഷയിൽ ഇളവ് നേടിയ പൊന്നമ്മ ഒളിവിൽ പോയി.
പലയിടങ്ങളിലായി ഒളിവിൽ താമസിച്ച ഇവരുടെ പിറകേയായിരുന്നു പൊലീസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ചുമതലയേറ്റ ശേഷം പ്രതിക്കായുള്ള അന്വേഷണം തുടരുകയും പൊന്നമ്മയുടെ ഭർത്താവ് പൊന്നപ്പനെ കാപ്പാ നിയമപ്രകാരം ജില്ലയ്ക്ക് പുറത്താക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് അന്വേഷണം ഊർജിതമാക്കിയതോടെ പൊന്നമ്മ കീഴടങ്ങുകയായിരുന്നു. നിലവിൽ കോടതിയിൽ ഹാജരാക്കിയ ഇവരെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി.
acid attack pathanamthitta neighbour lost eyesight woman surrendered after twenty five years

































