തിരുവനന്തപുരം : ( www.truevisionnews.com ) തേങ്ങയെടുത്ത് ചിരട്ട വലിച്ചെറിയുന്ന കാലം കഴിഞ്ഞു. പൊന്നുംവിലയോടെ വിപണി തൂക്കി മുന്നേറുകയാണ് ചിരട്ട. കിലോയ്ക്ക് 32 മുതൽ 35 വരെയാണ് മൊത്തക്കച്ചവടക്കാര്‍ നൽകുന്നത്. തമിഴ്നാട്ടിൽനിന്നും കര്‍ണാടകത്തിൽനിന്നുമുള്ള മൊത്തക്കച്ചവടക്കാരാണ് ചെറുകിട കച്ചവടക്കാരിൽനിന്ന് ചിരട്ട ശേഖരിക്കുന്നത്. പാഴ്-വസ്തുക്കൾ ശേഖരിക്കുന്നവര്‍ പ്ലാസ്റ്റിക്കിനും കടലാസിനുംമുമ്പേ ഇപ്പോൾ അന്വേഷിക്കുന്നതും ചിരട്ടയെയാണ്.
രണ്ടുവര്‍ഷംകൊണ്ട് ചിരട്ടയുടെ വില മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. 10 മുതൽ 15 രൂപ വരെയാണ് ഉണ്ടായിരുന്നത്. കരിയായി ഉപയോഗിക്കാനും കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ എന്നിവ നിർമിക്കാനുമാണ് ചിരട്ട കൂടുതലായി ഉപയോഗിക്കുന്നത്. വാട്ടര്‍ പ്യൂരിഫയറിൽ വെള്ളം ശുദ്ധീകരിക്കാനും പ്ലൈവുഡ് മേഖലയിൽ മരത്തിനോടൊപ്പം കൂട്ടി ശക്തി വര്‍ധിപ്പിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്.
സ്വർണപ്പണിക്കായും സൗന്ദര്യ വർധകവസ്തുക്കൾ നിർമിക്കാനും ചെടികൾക്ക് വളമായും കരിയെടുക്കുന്നുണ്ട്. ദീര്‍ഘനേരം കത്തുന്നതിനായി ചന്ദനത്തിരി നിര്‍മാണത്തിൽ ചിരട്ടപ്പൊടിയും ഉപയോഗിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ ക്ഷാമത്തിൽ വലയുന്ന ഹോട്ടൽ വ്യാപാരികളും വിറകുപയോഗം കൂട്ടിയതിനാൽ ചിരട്ടയെ ആശ്രയിക്കുന്നു.
അതേസമയം, വിപണി അടക്കി വാണിരുന്ന തേങ്ങയുടെ വില ഇടിയുകയാണ്. പച്ചത്തേങ്ങ കിലോഗ്രാമിന് 80- രൂപ വരെയുണ്ടായിരുന്നത് 35 രൂപ വരെ താഴ്-ന്നിരുന്നു. തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ തേങ്ങ ഉല്‍പ്പാദനം കൂടിയതും പശ്ചിമേഷ്യൻ സംഘർഷവും വിലയിടിവിന് കാരണമായി പറയുന്നു.
coconut shell market price
































