കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും യാത്രക്കാരന്‍റെ 7,80,000 രൂപ അടങ്ങിയ ബേഗ് മോഷ്ടിച്ചയാൾ പിടിയിലായി. ബിഹാർ ഗയ സ്വദേശി അഫ്താബ് ആലംനെയാണ് കോഴിക്കോട് റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 26നായിരുന്നു സംഭവം.നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽനിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.
ഇയാൾ ഫോൺ ഉപയോഗിച്ചിരുന്നില്ല. റെയിൽവേ പൊലീസ് സൂപ്രണ്ട് മുഹമ്മദ് നദീമുദ്ദീന്‍റെ നിർദേശാനുസരണം കോഴിക്കോട് റെയിൽവെ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന സ്ക്വാഡ് അംഗങ്ങളായ ആർ.പി.എഫ് എസ്.ഐ അജിത്ത്, കോഴിക്കോട് റെയിൽവേ പി.എസ് എ.എസ്.ഐ സുരേഷ്ബാബു, സി.പി.ഒ ലയണൽ റോഡ്രിഗ്സ്, ആർ.പി.എഫ് സ്‌ക്വാഡ് അംഗങ്ങളായ സത്താർ, അജീഷ്, ബൈജു എന്നിവർ ചേർന്ന് പ്രതിയെ ബിഹാറിലെ ഗയയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
2,80,000 രൂപ പ്രതിയിൽനിന്നും കണ്ടെടുത്തു. ബാക്കി തുക കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Theft at Kozhikode railway station, accused arrested

































