കായംകുളം/പാലാ: ( www.truevisionnews.com ) കായംകുളത്ത് 15 വയസുകാരിക്കും പാലാ കടനാട്ടിൽ പഞ്ചായത്ത് മെമ്പർക്കും പാമ്പുകടിയേറ്റു. കായംകുളം എരുവ തറയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ മകൾ അനാമികയ്ക്കാണ് ഇന്നലെ രാത്രി കടിയേറ്റത്. ഉടൻതന്നെ കായംകുളം ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് അഞ്ചു ഡോസ് ആന്റി വെനം കൊടുത്ത ശേഷം നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.
പാലാ കടനാട്ടിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാർഡുമെമ്പറുമായ ജിജി തമ്പിക്കാണ് വീടിനു സമീപത്തു വച്ച് പാമ്പുകടിയേറ്റത്. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ജിജി തമ്പി കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് താപനില വർധിച്ചതോടെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുന്നുണ്ട്. കടുത്ത ചൂട് കാരണം പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്നതാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന്. സാധാരണയായി പാമ്പുകൾ ഇണ ചേരുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പാമ്പുകടിയും മരണങ്ങളും റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ ചൂടു കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ സംസ്ഥാനത്ത് ഇപ്പോഴും കടുത്ത ആശങ്കയായി പാമ്പുകടിയും മരണങ്ങളും തുടരുകയാണ്.
15 year-old girl in Kayamkulam and a panchayat member in Pala were bitten by snakes both hospitalized
































