തൃശൂർ: (https://truevisionnews.com/) തൃശൂർ പൂരത്തിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റം നടന്നു. ഇന്ന് രാവിലെ 9 മണിയോടെ ഇരു ക്ഷേത്രങ്ങളിലും പാരമ്പര്യ ചടങ്ങുകൾ ആരംഭിച്ചു. ആദ്യം തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പാറമേക്കാവ് ക്ഷേത്രത്തിലും പൂരക്കൊടി ഉയർന്നതോടെ നഗരം ഇനി ആഘോഷരാവുകളിലേക്ക് കടക്കും. പൂരപ്രേമികളുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ.
തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറിയതിനൊപ്പം തന്നെ പൂരം പങ്കാളികളായ എട്ട് ഘടകക്ഷേത്രങ്ങളിലും സമാനമായ രീതിയിൽ കൊടിയേറ്റ് ചടങ്ങുകൾ നടന്നു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ ഭാരവാഹികളും സംഘാടകരും പങ്കെടുത്തു. ചെത്തിമിനുക്കിയ കവുങ്ങിൻ തടിയിൽ ആലില, പ്ലാവില, മാവില, ദർഭ എന്നിവ കൊണ്ട് അണിയിച്ചൊരുക്കിയ കൊടിമരമാണ് പൂരത്തിനായി ഉയർത്തിയത്. വർണാഭമായ കൊടി കവുങ്ങിൻ തുമ്പിൽ കെട്ടിവെച്ച് ഉയർത്തുന്നതോടെയാണ് പൂരത്തിന് ഔദ്യോഗിക തുടക്കമായത്.
വലിയ വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെയാണ് കൊടിയേറ്റ് നടന്നത്. നിരവധി വാദ്യകലാകാരന്മാർ ഈ ചടങ്ങുകളിൽ അണിനിരന്നു. കൊടിയേറിയതോടെ ഇനി ഒരാഴ്ചക്കാലം തൃശൂർ നഗരം പൂരലഹരിയിലായിരിക്കും. വരും ദിവസങ്ങളിൽ വിവിധ ക്ഷേത്രങ്ങളിൽ പൂരവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകൾ നടക്കും. ഏപ്രിൽ 26-നാണ് ഈ വർഷത്തെ തൃശൂർ പൂരം നടക്കുന്നത്.
The flag is hoisted for Thrissur Pooram; the city will be in the festive mood for another week































