തിരുവനന്തപുരം: (truevisionnews.com) അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ വിയോഗത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് കൈത്താങ്ങുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.
നിതിൻ രാജിന്റെ മാതാപിതാക്കൾക്കായി പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനത്തിന്റെ ആദ്യപടിയായി, അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും. പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശാനുസരണം മുൻമന്ത്രിയും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി.എസ്. ശിവകുമാറാണ് നിതിൻ രാജിന്റെ വീട്ടിലെത്തി ഈ തുക നൽകുന്നത്.
വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മുറയ്ക്ക് രണ്ടാം ഗഡുവും ലഭ്യമാക്കും. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ നിരന്തരമായി ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നു.
ഈ പരാതിയെത്തുടർന്ന് ആരോപണവിധേയരായ ഡോ. റാം, ഡോ. സംഗീത എന്നിവരെ കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിലവിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Opposition leader says he will build a house for Nitin Raj's family






























.jpeg)


