(moviemax.in) ടിവികെ അധ്യക്ഷൻ വിജയ് നായകനായ 'ജനനായകൻ' റിലീസിന് മുൻപേ പൈറേറ്റഡ് സൈറ്റുകളിൽ. ചിത്രത്തിന്റെ ഫുൾ എച്ച്ഡി പ്രിന്റാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആദ്യം സിനിമയിലെ ചില ദൃശ്യങ്ങൾ മാത്രമാണ് പ്രചരിച്ചതെങ്കിലും പിന്നാലെ മുഴുവൻ സിനിമയും പുറത്തുവരികയായിരുന്നു.
ചിത്രത്തിന് ഇതുവരെ സിബിഎഫ്സി (CBFC) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഏകദേശം മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പൂർണ്ണരൂപം പല ഭാഗങ്ങളായി കട്ട് ചെയ്താണ് സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റിലൂടെയും പ്രചരിക്കുന്നത്. ഇത് അണിയറ പ്രവർത്തകരെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സിനിമയുടെ ഇൻട്രോയും ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. റിലീസ് പോലും ചെയ്യാത്ത സിനിമയുടെ പ്രിന്റ് എങ്ങനെ ലീക്ക് ആയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ആദ്യം പുറത്തുവന്നത് സിനിമയുടെ ആദ്യ 5 മിനുറ്റ് കണ്ടന്റ്. പിന്നാലെ മുഴുവൻ ചിത്രവും ഇന്റർനെറ്റിൽ എത്തുകയായിരുന്നു.
ആയിരക്കണക്കിന് ആളുകൾ ഇതിനോടകം ചിത്രം ഡൗൺലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് വിവരം.രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന താരത്തിന്റെ അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നായിരുന്നു കണക്കുകൂട്ടൽ.
സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേരിപ്പിച്ചത്. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.
'Jananayakan' leak shocks the film world; Full HD version of unreleased film leaked




























