തൃശൂർ: ( www.truevisionnews.com ) മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ്. ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനും പ്രതാപനും തമ്മിൽ ഡീലെന്ന് പി.കെ. ഫിറോസ് ആരോപിച്ചു. കഴിഞ്ഞ ദിവസം കിറ്റ് കൊടുക്കുന്ന കാര്യം പ്രതാപന് ഒറ്റിക്കൊടുത്തത് ഗോപാലകൃഷ്ണനാണെന്നും ഫിറോസ് ആരോപിച്ചു.
ഡീലിൻ്റെ ഭാഗമായി ബിജെപി വോട്ടുകൾ നേടുന്നതിനായാണ് തൃശൂരിൽ പ്രതാപൻ്റെ നേതൃത്വത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പകരം ഗോപാലകൃഷ്ണനെ ഗുരുവായൂരിൽ പ്രതാപൻ സഹായിക്കുമെന്ന ധാരണയുടെ പുറത്ത് നടന്ന നീക്കങ്ങളായിരുന്നു കണ്ടത്. മണലൂരിലെ ബിജെപി സ്ഥാനാർഥിയും എൻഡിഎ നേതാവുമായ കെ.കെ. അനീഷ് കുമാറിന് ഇതുസംബന്ധിച്ച് ധാരണയില്ല. അനീഷ് കുമാറിനെ ഗോപാലകൃഷ്ണൻ ചതിക്കുകയായിരുന്നു എന്നും ഫിറോസ് ആരോപിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ കോടികൾ ചെലവാക്കിയെന്നും ഫിറോസ് പറഞ്ഞു. പ്രതാപൻ തട്ടിപ്പിന്റെ ഉസ്താദാണെന്നും ബിജെപിയുമായി വലിയ ബന്ധമെന്നും ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപയുടെ പണം ബിജെപിയിൽ നിന്ന് പ്രതാപന് ലഭിച്ചു. എട്ട് കോടിയോളം രൂപ പ്രതാപൻ്റെ മകൻ്റെ വാഹനത്തിൽ എത്തിച്ചാണ് കെപിസിസി, ഡിസിസി നേതാക്കൾക്ക് വിതരണം ചെയ്തത്.
അത് സുരേഷ് ഗോപിക്ക് വോട്ട് മറിക്കാനായിരുന്നു എന്നും ഫിറോസ് ആരോപിച്ചു. കെ. മുരളീധരനെ പരാജയപ്പെടുത്താൻ പ്രതാപൻ ബോധപൂർവം ശ്രമിച്ചു. പക്ഷെ കെപിസിസി നിയോഗിച്ച അന്വേഷണ സമിതിക്ക് മുൻപിൽ 280ഓളം പേർ പ്രതാപൻ ഇത്തരത്തിൽ ശ്രമിച്ചതിൻ്റെ തെളിവുകൾ എന്ന നിലയിൽ മൊഴി നൽകിയെങ്കിലും മൊഴികൾ രേഖപ്പെടുത്തിയ കെപിസിസി നേതൃത്വം പ്രതാപനെതിരെ യാതൊരു അച്ചടക്ക നടപടിയുമെടുത്തില്ല എന്നും ഫിറോസ് ആരോപിച്ചു.
മണലൂരിൽ പ്രതാപൻ സ്ഥാനാർഥിത്വം നേടിയെടുത്തത് കെ.സി. വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയാണെന്നും ഫിറോസ് പറഞ്ഞു. സിപിഐഎം ഓഫീസിലായിരുന്നു പി.കെ. ഫിറോസിൻ്റെ വാർത്താസമ്മേളനം. താൻ 40 വർഷത്തിലേറെയായി കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും ടി.എൻ. പ്രതാപനെതിരെ മാത്രമാണ് തനിക്ക് വിയോജിപ്പുള്ളതെന്നും ഫിറോസ് പറഞ്ഞു. പ്രതാപൻ പരാജയപ്പെടേണ്ടത് കോൺഗ്രസിൻ്റെ കൂടി ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വാർത്താസമ്മേളനം നടത്തിയത്.
congress leader makes serious allegations against tn prathapan alleging deal with b gopalakrishnan

































