കാസർകോഡ്: (truevisionnews.com) അഞ്ച് വയസ്സുകാരനോടും പതിമൂന്നുകാരനോടും രണ്ടാനച്ഛൻ കാട്ടിയ കൊടുംക്രൂരതയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുട്ടികളെ അതിക്രൂരമായി മർദിച്ച കേസിൽ രണ്ടാനച്ഛനായ ഷൗക്കത്തലിയെ പോലീസ് അറസ്റ്റ് ചെയ്തു.
അയൽവാസി പകർത്തിയ മർദനദൃശ്യങ്ങൾ പോലീസിന് കൈമാറിയതോടെയാണ് മൂന്ന് മാസത്തോളമായി തുടരുന്ന ഈ പീഡനവിവരം പുറംലോകം അറിയുന്നത്. യാതൊരു കാരണവുമില്ലാതെയാണ് പ്രതി കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതെന്ന് പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്നും കുട്ടികളുടെ മൊഴിയിൽ നിന്നും വ്യക്തമാണ്.
കുട്ടികളുടെ മാതാവും പിതാവും മൂന്ന് വർഷം മുമ്പ് വിവാഹമോചിതരായവരാണ്. കോടതി ഉത്തരവ് പ്രകാരം നാല് മാസം മുമ്പാണ് 13-ഉം 9-ഉം 5-ഉം വയസ്സുള്ള കുട്ടികൾ മാതാവിനൊപ്പം താമസം തുടങ്ങിയത്. എന്നാൽ കുട്ടികളെ മർദിക്കാൻ അമ്മയും കൂട്ടുനിൽക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണം കുട്ടികളുടെ പിതാവ് ഉന്നയിച്ചിട്ടുണ്ട്.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് പിതാവിനെ വിളിച്ചുവരുത്തുകയും മർദനമേറ്റ കുഞ്ഞിനെ വിദഗ്ധ പരിശോധനയ്ക്കായി കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ സുരക്ഷ കണക്കിലെടുത്ത് 13-ഉം 5-ഉം വയസ്സുള്ള കുട്ടികളെ പിതാവിനൊപ്പം വിടാനാണ് പോലീസിന്റെ തീരുമാനം.
Stepfather's cruelty to children aged 5 and 13 in Kasaragod
































