കൊച്ചി: (https://truevisionnews.com/) പാചകവാതക ക്ഷാമത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ ഭക്ഷണശാലയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പുറം സ്വദേശിയായ കെ കെ രാജൻ (58) ആണ് മരിച്ചത്.
കാക്കനാട് പ്രവർത്തിച്ചിരുന്ന കെകെആർ ബേക്സ് ആൻഡ് ജ്യൂസ് എന്ന സ്ഥാപന ഉടമയാണ് രാജൻ. പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ ‘ഗിന്നസ്’എന്ന പേരിൽ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന രാജൻ, 2026 ജനുവരി ഒന്നിനാണ് ഹോട്ടൽ ആരംഭിച്ചത്. എന്നാൽ ഗ്യാസ് ക്ഷാമം നേരിട്ടതിനെ തുടർന്ന് ഹോട്ടൽ അടച്ചിടേണ്ടി വന്നു. വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. സ്റ്റുഡിയോ പ്രവർത്തനങ്ങൾ ഇതിന് മുൻപ് തന്നെ അവസാനിപ്പിച്ചിരുന്നു.
സിനിമ മേഖലയിലും സജീവമായിരുന്ന രാജൻ ‘ഇതിഹാസ’,‘കാമുകി’എന്നീ സിനിമകളുടെ നിർമാണ പങ്കാളിയായിരുന്നു. ‘കാമുകി’ സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നു. രാജന്റെ മകൾ കൃഷ്ണ രാജൻ സിനിമയിൽ ഛായാഗ്രാഹകയായിരുന്നുവെങ്കിലും, ഉത്തരേന്ത്യയിൽ ഷൂട്ടിങ്ങിനിടെ അസുഖം ബാധിച്ച് ഒരു വർഷം മുൻപാണ് മരിച്ചത്.
സ്റ്റുഡിയോയും ഹോട്ടൽ നടത്തിപ്പുമായും ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖല സെൻട്രൽ യൂണിറ്റ് അംഗമായിരുന്നു രാജൻ.
Hotel closed due to cooking gas shortage, owner found dead

































