കൊച്ചി: (truevisionnews.com) തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ഹൈക്കോടതി തള്ളി.
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഈ നിർണ്ണായക ഉത്തരവ്. ഇതോടെ, തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചുള്ള പ്രധാന ഹർജിയിൽ സുരേഷ് ഗോപി വിചാരണ നേരിടേണ്ടി വരും. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റാണ് സുരേഷ് ഗോപിക്കെതിരെ കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി മതചിഹ്നങ്ങൾ ഉപയോഗിച്ചുവെന്നും വോട്ടർമാരുടെ മതവികാരം ഇളക്കിവിട്ട് വോട്ട് നേടാൻ ശ്രമിച്ചുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും അതിനാൽ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
എന്നാൽ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഹർജി തള്ളിക്കളയണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ഉപഹർജിയിലെ വാദം. ഈ വാദങ്ങൾ അപര്യാപ്തമാണെന്ന് നിരീക്ഷിച്ച കോടതി, ഹർജിയിൽ വിശദമായ വിചാരണ ആവശ്യമാണെന്ന് വ്യക്തമാക്കി.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ ആദ്യ അക്കൗണ്ട് തുറന്ന സുരേഷ് ഗോപി, 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തൃശൂരിൽ നിന്ന് വിജയിച്ചത്.
Suresh Gopi should face trial

































