കോഴിക്കോട്: ( www.truevisionnews.com ) മുസ്ലിംലീഗിലെ സ്ത്രീകളുടെ സ്ഥാനാർഥിത്വം സംബന്ധിച്ചുള്ള അഭിപ്രായത്തിൽ ഉമർ ഫൈസി മുക്കത്തെ തിരുത്തി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. അനവസരങ്ങളിൽ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ജിഫ്രി തങ്ങൾ നിർദ്ദേശിച്ചു. ഉത്തരവാദപ്പെട്ടവർ അത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിയണം.
ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അതിന്‍റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത് എന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണം. ഇതിലാണ് ജിഫ്രി തങ്ങൾ ഇപ്പോൾ തിരുത്ത് വരുത്തിയത്. നേരത്തെ ഉമർ ഫൈസിയുടെ നിലപാട് പരസ്യമായി തള്ളി നാസർ ഫൈസി കൂടത്തായി പരസ്യമായി രംഗത്തെത്തിയിരുന്നു.
ജനറൽ സീറ്റുകളിൽ മുസ്ലിം വനിതകൾ മത്സരിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്നും ഇതിന് സമസ്തയുടെ അംഗീകാരമുണ്ടെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞത്. ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസിയുടെ നിലപാടിനെ തള്ളിയ അദ്ദേഹം, സ്ത്രീകളെ പൂർണ്ണമായും മാറ്റിനിർത്തുന്നത് പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിനെ മാത്രം ലക്ഷ്യം വെച്ചുള്ള വിമർശനങ്ങൾ രാഷ്ട്രീയ തിമിരം ബാധിച്ചതാണെന്നും, ലീഗിനോട് ചേർന്നുനിന്നുള്ള ഗുണപരമായ വിമർശനങ്ങളെ മാത്രമേ അംഗീകരിക്കാനാവൂ എന്നുമാണ് നാസർ ഫൈസി ഫേസ്ബുക്കിൽ കുറിച്ചത്.
dont drag samastha into political controversy jifri thangal

































