(https://truevisionnews.com/) തിരുവനന്തപുരത്ത് മദ്യലഹരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. തീരദേശ പാതയിൽ കഠിനംകുളത്തെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരനായ ജോയൽ ജോസഫിനെയാണ് (20) കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയായ വെട്ടുതുറ സ്വദേശി ജിനേഷിനെയാണ് (21) കഠിനംകുളം പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രി 7.45ഓടെ പമ്പിന് മുന്നിൽ സംസാരിച്ചു നിൽക്കവേ സൈക്കിളിൽ എത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന സ്റ്റീൽ കത്തികൊണ്ട് ജോയലിന്റെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു. എന്നാൽ ചെവിക്ക് പിന്നിലായാണ് ജോയലിന് വെട്ടേറ്റത്. വെട്ടേറ്റ ജോയൽ ഓടിമാറിയെങ്കിലും കൊലവിളി നടത്തി പിന്നാലെ എത്തിയ പ്രതി വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ആളുകൂടിയതോടെ പ്രതിയായ ജിനേഷ് സൈക്കിളിൽ രക്ഷപ്പെട്ടു. രക്ഷപ്പെട്ട പ്രതിയെ പൊലീസ് രാത്രി തന്നെ പിടികൂടി.
ഗുരുതരമായി മുറിവേറ്റ ജോയലിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെട്ടിയ പ്രതിയെ കണ്ട് പരിചയം മാത്രമേ ഉള്ളൂ എന്നും എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നുമാണ് ജോയൽ പൊലീസിനോട് പറഞ്ഞത്.
Suspect arrested for attempting to murder petrol pump employee while intoxicated
































