കണ്ണൂർ: (https://truevisionnews.com/) ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുള്ള അതിക്രമക്കേസിൽ കെഎസ്‌യു നേതാക്കൾക്ക് ആശ്വാസം. പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയായപ്പോൾ പൊലീസിന് വധശ്രമത്തിനുള്ള തെളിവ് കണ്ടെത്താനായില്ല.
എഫ്ഐറിൽ സൂചിപ്പിച്ച, മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനായില്ല. ഗൂഢാലോചനയ്ക്കും തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. റെയിൽവേ സ്റ്റേഷനിലും കറുത്ത തുണി വാങ്ങിയ വ്യാപാര സ്ഥാപനത്തിലുമാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. പിന്നാലെ പ്രതികളെ ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.
ആരോഗ്യമന്ത്രിയെ അക്രമിച്ചെന്ന പരാതിയിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. എം സി അതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരായിരുന്നു അറസ്റ്റിലായത്.
ഫെബ്രുവരി 25നായിരുന്നു വീണാ ജോർജിന് നേരെ അതിക്രമമുണ്ടായത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്യിനും കഴുത്തിനും പരിക്കേറ്റിരുന്നു. പിന്നാലെ മന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ വ്യാപക വിമർശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് പറ്റിക്കേറ്റിട്ടില്ല എന്നും അഭിനയമാണ് എന്നുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ മന്ത്രിയെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കൾ പ്രതികരിച്ചത്.
Attack on Veena George; Police unable to find evidence of attempted murder






























.png)



